പ്രാദേശികസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1:21 ന് അനുഭവപ്പെട്ട ഭൂചലനത്തിൽ പരിക്കേറ്റയാളുകളുമായി ഇന്നലെ രാത്രിവരെയും രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് എത്തിയിരുന്നു. റോഡുകൾ തകർന്നതും മണ്ണിടിച്ചിലും വൈദ്യുതി തടസവും ചേർന്നതോടെ രക്ഷാപ്രവർത്തനം അതീവദുഷ്കരമായി. ആശുപത്രികളിൽവരെ വൈദ്യുതിതടസം അനുഭവപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു.
ആളുകൾ തിങ്ങിപ്പാർക്കുന്ന സിയാഞ്ചൂർ മേഖലയിൽ ഭൂകന്പത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിടങ്ങളും വിരളമാണ്. നഗരത്തിനു തൊട്ടടുത്ത ഗ്രാമീണമേഖലയിലെ നാശനഷ്ടങ്ങളിലും അവ്യക്തതയുണ്ട്. മോട്ടോർബൈക്കുകളിലും പിക്കപ്പ് വാനുകളിലും ആളുകളെ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിയാഞ്ചൂർ പ്രവിശ്യയിൽ ആശുപത്രിയും ഇസ്ലാമിക് ബോര്‍ഡിംഗ് സ്കൂളും ഉള്‍പ്പെടെ കെട്ടിടങ്ങളാണ് തകർന്നതെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
തലസ്ഥാനമായ ജക്കാര്‍ത്തയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഇതേത്തുടർന്ന് ഉയര്‍ന്ന കെട്ടിടങ്ങളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു.
പസഫിക് സമുദ്രത്തിൽ അടിക്കടി ഭൂകന്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും അനുഭവപ്പെടുന്ന റിംഗ് ഓഫ് ഫയർ മേഖലയിൽ ഉൾപ്പെട്ട ഇന്തോനേഷ്യയിൽ ഫെബ്രുവരിയിലുണ്ടായ ഭൂകന്പത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. 2004 ലെ സുനാമിയിൽ ഒരു ഡസനിലേറെ രാജ്യങ്ങളിലായി 230,000 പേർ കൊല്ലപ്പെട്ടപ്പോൾ ഏറ്റുവുമധികം ആൾനാശം ഇന്തോനേഷ്യയിലായിരുന്നു.
ഭൂകന്പത്തിന്റെ പ്രകന്പനം ജക്കാർത്തയിലും; ആളുകൾ ഇറങ്ങിയോടി
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ കനത്ത നാശമുണ്ടായതായി രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗവും ഇന്തോനേഷ്യയിലെ പ്രമുഖ മലയാളി ബിസിനസുകാരനുമായ ബെന്നി വാഴപ്പിള്ളിൽ ദീപികയോടു പറഞ്ഞു.
പ്രാദേശികസമയം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു ഭൂകന്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രകന്പനം തലസ്ഥാനമായ ജക്കാർത്തയിലും അനുഭവപ്പെട്ടു.
“എന്റെ കന്പനികളുടെ ആസ്ഥാനം ജക്കാർത്ത നഗരത്തിലാണ്. സാധാരണയായി ജാവ മേഖലയിൽ ഭൂകന്പമുണ്ടാകുന്നതു സമുദ്രത്തിനടിയിലാണ്. എന്നാൽ, ഇക്കുറി ഭൂകന്പമുണ്ടായതു കരയിലാണ്. അതിനാൽത്തന്നെ ജക്കാർത്ത നഗരത്തിൽ അനുഭവപ്പെട്ട പ്രകന്പനം ശക്തിയേറിയതായിരുന്നു. അഞ്ചു മിനിറ്റോളം നഗരത്തിലെ കെട്ടിടങ്ങൾ കുലുങ്ങി. കെട്ടിടസമുച്ചയങ്ങളിൽനിന്ന് ആളുകൾ പ്രാണരക്ഷാർഥം ഇറങ്ങിയോടി. സൈറണുകൾ മുഴങ്ങിയതോടെ വലിയ പരിഭ്രാന്തിയായിരുന്നു എവിടെയും.
ഭൂകന്പമുണ്ടാകുന്പോൾ കെട്ടിടസമുച്ചയങ്ങളിലെ ലിഫ്റ്റുകളെല്ലാം ഓഫാക്കും. ഈസമയത്ത് അന്‍പതും അറുപതും നിലകളുള്ള കെട്ടിടങ്ങളുടെ മുകളിൽനിന്നു സ്റ്റെയർകേസുകൾ ഇറങ്ങിയോടുക എന്നതു വലിയൊരു സാഹസംതന്നെയാണ്. സംഭവസമയത്ത് 17-ാം നിലയിലെ എന്റെ ഓഫീസിലായിരുന്ന ഞാനും കന്പനിയിലെ ഉദ്യോഗസ്ഥരും ഇറങ്ങിയോടുകയായിരുന്നു.”- ബെന്നി വാഴപ്പിള്ളിൽ പറഞ്ഞു.
ജക്കാർത്തയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൻ കെട്ടിടസമുച്ചയങ്ങൾ ശക്തമായി കുലുങ്ങിയെങ്കിലും ഭൂകന്പപ്രതിരോധ സംവിധാനത്തോടെ നിർമിച്ചവയായതിനാൽ കാര്യമായ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. ഭൂകന്പമുണ്ടായ വെസ്റ്റ് ജാവായിലെ സിയാഞ്ചൂരിൽ വൻ നാശമാണുണ്ടായതെന്നും ബെന്നി വാഴപ്പിള്ളിൽ പറഞ്ഞു.
നൂറ്റന്പതിലേറെപ്പേർ മരിച്ചു. നിരവധി സ്കൂളുകളും വീടുകളുമെല്ലാം പൂർണമായി തകർന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയിൽ വിപുലമായ രക്ഷാപ്രവർത്തനം നടന്നുവരികയാണ്- ബെന്നി വാഴപ്പിള്ളിൽ കൂട്ടിച്ചേർത്തു.