വത്തിക്കാൻ: പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് ക്ളൗദിയോ ഗുജെറോത്തിയെ നിയമിച്ചു. യുകെയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി പ്രവർത്തിച്ചുവരവേയാണ് പുതിയ നിയമനം.
ഇറ്റലിയിലെ വെറോണയിൽ ജനിച്ച അറുപത്തേഴുകാരനായ ആർച്ച്ബിഷപ് ഗുജെറോത്തി 1982ൽ വൈദികനായി. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയിട്ടുള്ള അദ്ദേഹം വെറോണയിലെ വിവിധ ദൈവശാസ്ത്ര പീഠങ്ങളിൽ അധ്യാപകനായിരുന്നു. 1985 മുതൽ 1997 വരെ അദ്ദേഹം പൗരസ്ത്യ സഭാകാര്യാലയത്തിൽ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രവും അർമേനിയൻ ഭാഷയും പഠിപ്പിക്കുകയും ചെയ്തു.
തുടർന്ന് ജോർജിയ, അർമേനിയ, അസർബൈജാൻ, ബെലാറസ്, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നുൺഷ്യോ ആയിരുന്നു. വിശുദ്ധ ജോൺപോൾ പാപ്പയാണ് 2002 ൽ അദ്ദേഹത്തിന് മെത്രാഭിഷേകം നൽകിയത്. കർദിനാൾ ലെയനാർദോ സാന്ദ്രി അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
ആഗോള കത്തോലിക്കാ കൂട്ടായ്മയിലെ സീറോ മലബാർ, സീറോ മലങ്കര ഉൾപ്പെടെയുള്ള 23 പൗരസ്ത്യസഭകളെ സംബന്ധിച്ച കാര്യങ്ങളാണ് റോമൻ കൂരിയയിലെ പൗരസ്ത്യസഭാ കാര്യാലയത്തിന്റെ പരിധിയിൽ വരുന്നത്.
ആർച്ച്ബിഷപ് ഗുജെറോത്തി പൗരസ്ത്യ സഭാകാര്യാലയത്തിന്റെ പുതിയ അധ്യക്ഷൻ
02:08 AM Nov 22, 2022 | Deepika.com