കീവ്: ഈയിടെ റഷ്യയിൽനിന്നു തിരിച്ചുപിടിച്ച ഖേഴ്സനിലെയും മിഖോലായ്വിലെയും ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് യുക്രയ്ൻ അധികൃതർ ഒഴിപ്പിച്ചുതുടങ്ങി.
വരാനിരിക്കുന്ന ശൈത്യകാലത്ത് പ്രദേശത്ത് തുടരുക ദുഷ്കരമായതുകൊണ്ടാണ് ഈ നടപടി. നിരന്തര റഷ്യൻ ആക്രമണങ്ങളിൽ ഖേർസനിലെയും മറ്റു പ്രദേശങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ താറുമാറായ സ്ഥിതിയിലാണ്.
മധ്യ, പടിഞ്ഞാറൻ മേഖലകളിലേക്ക് മാറാനാണ് ജനങ്ങൾക്കു നിർദേശം നല്കിയതെന്നു യുക്രെയ്ൻ ഉപ പ്രധാനമന്ത്രി ഐറിന വെരെഷുക് പറഞ്ഞു. ഗതാഗതച്ചെലവും താമസസൗകര്യവും ചികിത്സയും ഗവൺമെന്റ് ഒരുക്കുമെന്ന് അവർ പറഞ്ഞു. ഒരാഴ്ച മുന്പാണ് ഖേഴ്സണും സമീപപ്രദേശങ്ങളും യുക്രെയ്ൻ തിരിച്ചുപിടിച്ചത്.
ഡാനിപെർ നദിയുടെ കിഴക്കേ കരയിലേക്കു മാറാനാണ് ഖേഴ്സണിൽ റഷ്യ നിയമിച്ച ഭരണാധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രെയ്ൻ സൈന്യം ഖേഴ്സൺ പിടിച്ചെടുത്തതിനു പിന്നാലെ യുകെ്രയ്ന്റെ ഊർജസംവിധാനങ്ങൾക്കു നേരെ റഷ്യ കനത്ത ആക്രമണമാണു നടത്തിവരുന്നത്. ലക്ഷക്കണക്കിനു യുക്രെയ്ൻകാർ വൈദ്യുതിയോ വെള്ളമോ ലഭിക്കാതെ നരകിക്കുകയാണ്.
രാജ്യത്തിന്റെ 40 ശതമാനം ഊർജസംവിധാനങ്ങൾക്കു റഷ്യൻ ആക്രമണത്തിൽ കേടുപാടു സംഭവിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്ന സാപോറിഷ്യ മേഖലയിൽ ഞായറാഴ്ച വൻ സ്ഫോടനങ്ങളുണ്ടായി.
റഷ്യൻ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു. റഷ്യക്ക് ഭാഗികമായി നിയന്ത്രണമുള്ള ഡോണെറ്റ്സ്ക് മേഖലയിൽ റഷ്യൻസൈന്യം 14 പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഷെല്ലാക്രമണം നടത്തി.
ശൈത്യകാലം: തിരിച്ചുപിടിച്ച പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ യുക്രെയ്ൻ
12:25 AM Nov 22, 2022 | Deepika.com