റോം: സമാധാനത്തിനു ക്ഷാമം നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്റെ പിതാവിന്റെ ജന്മനാടായ വടക്കൻ ഇറ്റലിയിലെ ആസ്തി നഗരം സന്ദർശിച്ച മാർപാപ്പ അവിടുത്തെ മെത്രാസനപ്പള്ളിയിൽ ദിവ്യബലി അർപ്പിച്ചശേഷം ത്രികാലജപം ചൊല്ലി സംസാരിക്കുകയായിരുന്നു.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾക്കായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുക്രെയ്നുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. ഏതാനും ദിവസം മുന്പ് പലസ്തീനിലെ അഭയാർഥി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 21 പേരെ പ്രത്യേകം സ്മരിക്കുന്നു. സമാധാന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും ലോകത്തെ മാറ്റാനും യുവാക്കൾക്കേ കഴിയൂ എന്നും മാർപാപ്പ ഓർമിപ്പിച്ചു.
കാർല റെബേസാന എന്ന കസിന്റെ 90ാം പിറന്നാൾ ആഘോഷത്തിനാണ് മാർപാപ്പ ഇവിടെ എത്തിയത്. ശനിയാഴ്ച ആസ്തിയിലെ പോർത്താ കൊമാറോയിലുള്ള കാർലയുടെ വീടു സന്ദർശിച്ച മാർപാപ്പ അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും തുടർന്ന് മറ്റു ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തു.
മാർപാപ്പയുടെ പിതാവ് മാരിയോ ജൂസേപ്പെ ഫ്രാൻചെസ്കോ ബെർഗോളിയോ 1929ലാണ് ഇവിടെനിന്ന് അർജന്റീനയിലേക്കു കുടിയേറിയത്.
സമാധാനത്തിനു ക്ഷാമം: മാർപാപ്പ
12:19 AM Nov 21, 2022 | Deepika.com