ഷാം എൽ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നേരിടുന്ന ദരിദ്രരാജ്യങ്ങൾക്ക് ധനസഹായം ലഭ്യമാക്കാനുള്ള ചരിത്രതീരുമാനത്തോടെ യുഎൻ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനു നടപടികളൊന്നുമില്ലാതെയാണ് ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ രണ്ടാഴ്ചയായി നടന്ന ഉച്ചകോടി പിരിയുന്നത്.
ആഗോളതാപനത്തിനു കാരണമായ കാർബൺ വാതകങ്ങളുടെ ഉത്പാദനത്തിൽ പിന്നിലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്ന രാജ്യങ്ങൾക്കായി പ്രത്യേക നഷ്ടപരിഹാരഫണ്ട് രൂപവത്കരിക്കാനാണു തീരുമാനം. സന്പന്നരാജ്യങ്ങളുടെ കാർബൺ പുറന്തള്ളൽ മൂലം വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം മുതലായ കാലാസ്ഥാ പ്രശ്നങ്ങൾ നേരിടുന്നത് ദരിദ്രരാജ്യങ്ങളാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണിത്.
അടുത്തിടെയുണ്ടായ പ്രളയത്തിന്റെ രാജ്യത്തിന്റെ മൂന്നിലൊന്നുഭാഗവും മുങ്ങിപ്പോയ പാക്കിസ്ഥാനാണു പ്രത്യേകധനസഹായത്തിനുള്ള ചർച്ചയെ മുന്നിൽനിന്നു നയിച്ചത്. അതേസമയം, ധനസഹായത്തിന്റെ കാര്യത്തിലെ തുടർനടപടികൾ എന്താകുമെന്നതിൽ വ്യക്തതയില്ല. 2009 ലെ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്കു പതിനായിരം കോടി യൂറോ നല്കാനുള്ള തീരുമാനം കൈക്കൊണ്ടെങ്കിലും ഇതുവരെ പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും പ്രകൃതിദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാൻ പ്രത്യാശ നല്കുന്ന തീരുമാനമാണ് ഈജിപ്തിൽ ഉണ്ടായിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്ത വർഷത്തെ ഉച്ചകോടി നവംബറിൽ യുഎഎയിൽ നടക്കും.
ദരിദ്രരാജ്യങ്ങൾക്കു സാന്പത്തിക സഹായം
12:19 AM Nov 21, 2022 | Deepika.com