നാളികേരത്തിന് പ്രദേശിക ഡിമാൻഡ് ഉയരുന്നു, മണ്ഡല കാലമായതിനാൽ വൃശ്ചികം അവസാനം വരെ ഉത്പന്നം കരുത്ത് നിലനിർത്തുമെന്ന പ്രതീക്ഷയിൽ ഉത്പാദകർ. ജാപ്പാൻ റബർ അവധിയിൽ വില്പനക്കാർ പിടിമുറുക്കി, മഴ ദുർബലമായതോടെ ചെറുകിട കർഷകർ റബർ ടാപ്പിംഗ് ഉൗർജിമാക്കാനുള്ള ശ്രമത്തിൽ. കുരുമുളക് വീണ്ടും തളർന്നു, ഏലം കർഷകർ പ്രതിസന്ധിയിൽ.
ശബരിമല സീസണിന് തുടക്കം കുറിച്ചതോടെ പച്ച തേങ്ങയ്ക്ക് ആവശ്യമുയർന്നു. മണ്ഡല കാലാവസാനം വരെ ദക്ഷിണേന്ത്യയിൽ തേങ്ങ വില്പന പതിവിലും ഇരട്ടിക്കുമെന്ന മുൻ അനുഭവങ്ങൾ വിപണി വൃത്തങ്ങളിൽ പ്രതീക്ഷ പകരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊറോണ വ്യാപനം നാളികേരത്തെയും ബാധിച്ചിരുന്നു. എന്നാൽ ഇക്കുറി സ്ഥിതിഗതികളിലെ മാറ്റം തീർഥാടകരുടെ എണ്ണംകൂടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ച തേങ്ങയ്ക്ക് മെച്ചപ്പെട്ട വിലയ്ക്കും അവസരം ഒരുക്കാം. അതേ സമയം വില ചെറിയതോതിൽ ഉയർന്ന് തുടങ്ങിയ വേളയിൽ തന്നെ പല ഭാഗങ്ങളിലും വിളവെടുപ്പിനുള്ള തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
വ്യവസായിക മേഖലയിൽ നിന്നും വീക്ഷിക്കുന്പോൾ ലഭ്യത ഉയരുന്നത് മില്ലുകാരെ നിരക്ക് ഉയർത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കാം. പ്രത്യേകിച്ച് സീസണ് അടുത്തതിനാൽ താഴ്ന്ന നിരക്കിൽ ചരക്ക് കൈക്കലാക്കാനെ അവർ ശ്രമിക്കൂ. ഇതിനിടയിൽ പ്രദേശിക തലത്തിൽ വെളിച്ചെണ്ണ മുന്നേറാൻ ക്ലേശിക്കുന്നതും മില്ലുകാരെ സമ്മർദത്തിലാക്കുന്നു. 10,350 രൂപ വരെ ഉയർന്ന പാംഓയിൽ വാരാവസാനം 9950 ലേയ്ക്ക് താഴ്ന്നതും വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
കൊച്ചിയിൽ പിന്നിട്ടവാരം വെളിച്ചെണ്ണ 13,200 ലും കൊപ്ര 8600 ലുമാണ്. കാങ്കയത്തും കൊപ്ര 8500 ൽ നിലകൊള്ളുന്പോൾ അവിടെ വെളിച്ചെണ്ണ 11,775 ൽ ലഭ്യമാണ്, അതായത് ക്വിന്റലിന് 1425 രൂപ കുറച്ചാണ് അവർ വിൽപ്പന നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിലും കൊപ്രക്ക് ഒരേ വിലയും എണ്ണയുടെ കാര്യത്തിൽ ഇവിടെ അമിത നിരക്ക് ഈടാക്കുന്നത് വില്പനയെ ബാധിച്ചാൽ തെറ്റ് പറയാനാവില്ല.
ജാപ്പനീസ് റബർ അവധി വ്യാപാരത്തിൽ വില്പനക്കാരുടെ ആധിപത്യം തുടരുന്നു. വിനിമയ വിപണിയിൽ യെൻ-ഡോളർ ചാഞ്ചാട്ടങ്ങളും റബർ വിലയിൽ പ്രതിഫലിച്ചു. റബർ അവധി 215 യെന്നിലാണ് നീങ്ങുന്നത്. ഈവാരം 220 യെന്നിലെ പ്രതിരോധം മറികടന്നാൽ ഷോട്ട് കവറിങിനുള്ള നീക്കങ്ങൾ റബറിനെ 235240 യെന്നിലേയ്ക്ക് ഉയർത്താം. എന്നാൽ, വാരമധ്യം വരെയുള്ള പ്രകടനങ്ങളെ ആസ്പദമാക്കിയാവും ഓപ്പറേറ്റർമാരുടെ ചുവടുവെപ്പുകൾ. ആദ്യ പ്രതിരോധം തകർക്കാൻ ബയർമാർക്കായില്ലെങ്കിൽ വില്പനക്കാരുടെ സംഘടിത നീക്കം വിപണിയെ കൂടുതൽ ദുർബലമാക്കാം. 208 യെന്നിൽ ശക്തമായ താങ്ങ് ഏഷ്യൻ റബർ ഉൽപാദകർക്ക് ആശ്വാസം പകരും. അതേ സമയം ഈ നിർണ്ണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ ഡിസംബർ അവധി 195-180 യെന്നിലേയ്ക്ക് പരീക്ഷണങ്ങൾ നടത്താം.
സംസ്ഥാനത്തെ വിപണികളിൽ കുറഞ്ഞ അളവിലാണ് റബർ വിൽപ്പനയ്ക്ക് എത്തിയത്. ടയർ കന്പനികൾ തിരക്കിട്ട് ചരക്ക് സംഭരണത്തിനില്ലെന്ന് സൂചിപ്പിക്കുന്നതിനൊപ്പം തന്നെ താഴ്ന്ന വിലയ്ക്ക് മുൻകൂർ കച്ചവടങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. നാലാം ഗ്രേഡ് 14,900 രൂപയിലും അഞ്ചാം ഗ്രേഡ് 14,10014,600 രൂപയിലും ഒട്ടുപാൽ 9000 രൂപയിലും ലാറ്റക്സ് 8000 രൂപയിലുമാണ്. കാലാവസ്ഥ തെളിഞ്ഞാൽ ചെറുകിടക്കാർ ടാപ്പിംഗിന് ഉത്സാഹിക്കുമെന്നത് മാസാവസാനം ലഭ്യത ഉയർത്താം. കാലാവസ്ഥ അനുകൂലമായതോടെ മരങ്ങളിൽ നിന്നുള്ള യീൽഡും ഉയർന്ന് തുടങ്ങി.
അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള പിന്തുണ കുറഞ്ഞത് കുരുമുളകിനെ തളർത്തി. വിൽപ്പനയ്ക്ക് എത്തുന്ന ചരക്കിൽ വിദേശികൂടി കലർന്നതും ഉല്പന്ന വിലയെ ബാധിക്കുന്നു. വിയെറ്റ്നാം, ബ്രീസീലിയൻ മുളക് നാടൻ ചരക്കിൽ കലർത്തി വിൽപ്പന നടത്തുന്ന സംഘം രംഗത്തുള്ളതായാണ് മാർക്കറ്റ് വൃത്തങ്ങളുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള മുളകിലെ ലിറ്റർവെയിറ്റ് കുറയുന്നത് വിപണിയെ മൊത്തത്തിൽ ബാധിക്കുന്നു. രാജ്യാന്തര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 6275 ഡോളറാണ്. ഇന്തോനേഷ്യ 3640 ഡോളറിനും ബ്രസീൽ 2575 ഡോളറിനും മലേഷ്യ 5100 ഡോളറിനും വിയെറ്റ്നാം 3100 ഡോളറിനും ശ്രീലങ്ക 5200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വേണ്ടത്ര വിദേശ ഡിമാൻഡ് നിലനിന്നിട്ടും ഏലക്ക വിലയിൽ ഉണർവില്ല. ലേലത്തിന് ചരക്ക് വരവ് പല അവസരത്തിലും അരലക്ഷം കിലോയ്ക്ക് മുകളിലെത്തിയത് നിരക്ക് ഉയർത്തി ചരക്ക് എടുക്കുന്നതിൽ നിന്നും വാങ്ങലുകാരെ പിൻതിരിപ്പിക്കുന്നു. ആഭ്യന്തര വിപണിയിലും ഏലത്തിന് ആവശ്യകാരുണ്ട്. പല ഭാഗങ്ങളിലും വിളവ് കുറഞ്ഞ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഏലം ഉത്പാദകർ. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1605 രൂപയിലാണ്. അതേസമയം ശരാശരി ഇനങ്ങളുടെ വില ജൂണിന് ശേഷമുള്ള എറ്റവും കുറഞ്ഞ് നിരക്കായ 782 രൂപയിലേയ്ക്ക് ഇടിഞ്ഞ് ലേലം നടന്നു. വാരാന്ത്യം ശരാശരി ഇനങ്ങൾ 934 രൂപയിലാണ്.
ചുക്ക് വിലയിൽ മാറ്റമില്ല. ശൈത്യ കാലമായതിനാൽ ഉത്തരേന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും അന്വേഷണങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും ചുക്കിന് ഡിമാൻഡുണ്ട്. വിപണികളിൽ വിവിധയിനങ്ങൾ കിലോ 155-175 രൂപയിലാണ്. ഉത്പാദന മേഖലയിൽ മികച്ചയിനങ്ങൾ 230 രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടന്നു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില ഉയരുന്നത് കണക്കിലെടുത്താൽ ചുക്ക് വില 250 ലേയ്ക്ക് മികവ് കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റോക്കിസ്റ്റുകൾ. നിലവിൽ പച്ച ഇഞ്ചി വില കിലോ 40-55 രൂപ. കഴിഞ്ഞ സീസണിൽ കേരളത്തിൽ 30 രൂപയായിരുന്നു.
കുരുമുളകും ഏലവും തളർന്നു; നാളികേരം മെച്ചപ്പെട്ട നിലയിൽ
12:18 AM Nov 21, 2022 | Deepika.com