തിരുവനന്തപുരം: ചന്ദനത്തിന്റെ വെള്ള മൂല്യവർധിത ഉത്പന്നമായ ഫയർ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
സാപ് വുഡ് ചന്ദനത്തെ (ചന്ദന വെള്ള) വീണ്ടും ചെറുതാക്കി ഫയർ ബ്രിക്കറ്റ് ആക്കി വിറ്റഴിക്കുവാനാണ് തീരുമാനം. ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ്സ് കൂടി ഉൾപ്പെടുത്തി കേരള ഫോറസ്റ്റ് കോഡിൽ ഭേദഗതി വരുത്തും.
ചന്ദനവെള്ള അതേപടി വിറ്റഴിക്കുന്നതിന് മറ്റിനങ്ങളെ അപേക്ഷിച്ച് വിപണി സാധ്യത കുറവാണ്. മറയൂർ ചന്ദന ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന ചന്ദന വെള്ള ചിപ്സ് വിറ്റഴിക്കുന്നതിന് വിപണി സാധ്യത വർധിപ്പിക്കുവാനാണ് ഇത് മൂല്യവർധിത ഉത്പന്നമാക്കി മാറ്റുന്നത്.
ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ് ആക്കി വിൽപന നടത്തുന്പോൾ കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ചന്ദനവെള്ള ഫയർ ബ്രിക്കറ്റ് ആക്കി നൽകുന്പോൾ ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നും മതപരമായ ചടങ്ങുകളിൽ വരെ ഇതുപയോഗിക്കാൻ സാധ്യമാകുമെന്നും വനം വകുപ്പ് കരുതുന്നു.
ഉപയോഗ ശൂന്യമാകുന്ന ചന്ദനവെള്ള ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ ഗണ്യമായ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
ചന്ദന വെള്ള മൂല്യവർധിത ഉത്പന്നമാക്കി വിറ്റഴിക്കാൻ അനുമതി
12:21 AM Nov 19, 2022 | Deepika.com