ഓസ്ലോ: ജയിലിലടയ്ക്കപ്പെട്ട ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയാറ്റ്സ്കി(60)യും മെമ്മോറിയൽ എന്ന റഷ്യൻ സംഘടന യും സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്ന യുക്രെയ്ൻ സംഘടനയും സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടി.
മനുഷ്യാവകാശം, ജനാധിപത്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ വിശിഷ്ടരായ മൂന്നു ചാന്പ്യന്മാരാണു പുരസ്കാരത്തിന് അർഹരായതെന്നു നൊബേൽ സമിതി വ്യക്തമാക്കി.
1980കളുടെ മധ്യത്തിൽ ബെലാറൂസിലുണ്ടായ ജനാധിപത്യ മുന്നേറ്റത്തിന്റെ നേതാക്കളിലൊരാളായിരുന്നു ബിയാലിയാറ്റ്സ്കി. സന്നദ്ധസംഘടനയായ ഹ്യൂമൻ റൈറ്റ്സ് സെന്റർ വിയാസ്ന ഇദ്ദേഹം സ്ഥാപിച്ചതാണ്.
2020ൽ ബെലാറൂസിലെ ഏകാധിപതി അലക്സാണ്ടർ ലൂകാഷെങ്കോയ്ക്ക് എതിരേ നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിൽ ബിയാലിയാറ്റ്സ്കിയെ അറസ്റ്റ് ചെയ്ത് വിചാരണപോലും നടത്താതെ ജയിലിലടച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞാൽ ഇദ്ദേഹത്തിന് 12 വർഷം വരെ തടവുലഭിക്കാം.
സോവ്യറ്റ് യൂണിയന് ഹൈഡ്രജൻ ബോംബ് നിർമിച്ചു നൽകുകയും പിന്നീടു വിമതനായി പൗരവകാശങ്ങൾക്കായി പോരാടി സമാധാന നൊബേൽ നേടുകയും ചെയ്ത ആന്ദ്രെയ് സഖാറോവ് അടക്കമുള്ളവർ ചേർന്ന് 1987 ൽ സ്ഥാപിച്ചതാണ് മെമ്മോറിയൽ. കമ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾക്കു സഹായം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.
യുക്രെയ്നിൽ ജനാധിപത്യവും മനുഷ്യാവകാശവും പ്രോത്സാഹിപ്പിക്കാനായി 2007 ൽ സ്ഥാപിക്കപ്പെട്ടതാണ് സെന്റർ ഫോർ സിവിൽ ലിബർട്ടീസ്. ഒലക്സാന്ദ്ര മാറ്റ്വിചുക് എന്ന അഭിഭാഷകയാണു നേതൃത്വം നല്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രെയ്ൻ സംഘടനകൾക്കും സമാധാന നൊബേൽ
01:08 AM Oct 08, 2022 | Deepika.com