വാഷിംഗ്ടൺ ഡിസി: ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം ഒരിക്കൽക്കൂടി ആണവയുദ്ധഭീഷണി സജീവമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ യുദ്ധത്തിൽ തിരിച്ചടികൾ നേരിടുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അണ്വായുധത്തെക്കുറിച്ചു സംസാരിക്കുന്നതിനെ തമാശയായി കാണാനാവില്ല.
പുടിന്റെ പട്ടാളം യുക്രെയ്നിൽ പരിതാപകരമായ പ്രകടനമാണു നടത്തുന്നത്. പുടിൻ ഏതുവിധം ഈ യുദ്ധം അവസാനിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടതെന്ന് ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെ ബൈഡൻ കൂട്ടിച്ചേർത്തു.
പുടിന്റെ ഭീഷണികളെ ഗൗരവമായി കാണണമെന്നാണു യുഎസും യൂറോപ്യൻ യൂണിയനും കുറച്ചുനാളായി പറയുന്നത്. യുക്രെയ്ൻ പട്ടാളത്തിന്റെ മുന്നേറ്റത്തിൽ അധിനിവേശപ്രദേശങ്ങളിൽനിന്നു റഷ്യൻ സേന തുടർച്ചയായി പിന്മാറിക്കൊണ്ടിരിക്കുകയാണ്.
റഷ്യയോടു കൂട്ടിച്ചേർത്ത നാലു പ്രദേശങ്ങളും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. റഷ്യൻ പ്രദേശങ്ങളെ സംരക്ഷിക്കാൻ ഏതുമാർഗവും സ്വീകരിക്കുമെന്നും അണ്വായുധം പ്രയോഗിക്കുന്ന കീഴ്വഴക്കം തുടങ്ങിവച്ചത് അമേരിക്കയാണെന്നും പുടിൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
1962 ഒക്ടോബറിൽ അമേരിക്കയും സോവ്യറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയ സംഭവമാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി. ഇറ്റലിയിലും തുർക്കിയിലും ആണവമിസൈലുകൾ വിന്യസിച്ച അമേരിക്കയ്ക്കു മറുപടിയായി സോവ്യറ്റ് യൂണിയൻ അമേരിക്കയോടു ചേർന്നുകിടക്കുന്ന ക്യൂബയിൽ ആണവമിസൈലുകൾ സ്ഥാപിച്ചു. അന്നത്തെ യുഎസ് പ്രസിഡന്റ് കെന്നഡി നാവിക ഉപരോധം തീർക്കുകയും സമ്മർദതന്ത്രം ചെലുത്തുകയും ചെയ്തതോടെ സോവ്യറ്റ് യൂണിയൻ മിസൈലുകൾ തിരിച്ചു കൊണ്ടുപോയി.
റഷ്യക്കാർ അലാസ്കയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അഭയം തേടാനായി ചെറുബോട്ടിൽ കടൽ താണ്ടി രണ്ടു റഷ്യക്കാർ. അലാസ്കയുടെ ഭാഗമായ സെന്റ് ലോറൻസ് ദ്വീപിലെ ഗാംബെൽ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് ഇവരെത്തിയത്.
ദ്വീപിൽനിന്നു റഷ്യയിലെ ചുക്ചി പ്രദേശം വരെ 56 കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ ഇവർ വന്നത് വടക്കുകിഴക്കൻ റഷ്യയിലെ എഗ്വിക്നോട്ട് എന്ന പ്രദേശത്തുനിന്ന് 480 കിലോമീറ്റർ ദൂരം ബോട്ടിൽ സഞ്ചരിച്ചാണ്. തുടർന്ന് സെന്റ് ലോറൻസ് ദ്വീപിൽനിന്നു വിമാനമാർഗം അലാസ്ക വൻകരയിലേക്കു പോയി.
യുക്രെയ്നിൽ നിർബന്ധിത സൈനികസേവനത്തിനു പോകേണ്ടിവരുമെന്ന ഭീതിയിൽ റഷ്യക്കാർ രാജ്യംവിടാൻ ശ്രമം തുടരുന്ന വാർത്തകൾക്കിടെയാണ് ഈ സംഭവം.
അഭയം നല്കണമെന്ന റഷ്യക്കാരുടെ അപേക്ഷ പരിഗണിച്ചുവരികയാണെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. റഷ്യക്കാരുടെ വരവ് അദ്ഭുതപ്പെടുത്തിയെന്ന് അലാസ്ക ഗവർണർ മൈക്ക് ഡൺലെവി പറഞ്ഞു.
ആണവയുദ്ധഭീഷണി സജീവമായി: ബൈഡൻ
12:42 AM Oct 08, 2022 | Deepika.com