വാഷിംഗ്ടൺ ഡിസി: യുക്രെയ്നെ സൈനികമായി സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യശക്തികളും തമ്മിൽ നേരിട്ടുള്ള യുദ്ധത്തിൽ കലാശിച്ചേക്കുമെന്ന് അമേരിക്കയിലെ റഷ്യൻ അംബാസഡർ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരീസും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചർച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായംകൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്.
അമേരിക്കയുടെ നടപടികൾ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നതിനു തുല്യമാണെന്ന് റഷ്യൻ അംബാസഡർ പറഞ്ഞു. പ്രകോപനപരമായ നടപടികൾ അമേരിക്ക ഉടൻ നിർത്തണമെന്നു റഷ്യ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഇതുവരെ 1700 കോടി ഡോളറിന്റെ സഹായമാണു യുക്രെയ്നു നല്കിയിട്ടുള്ളത്. റഷ്യൻ അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള യുക്രെയ്ന്റെ പോരാട്ടത്തിൽ അമേരിക്കൻ ആയുധങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
യുക്രെയ്ൻ സേന മുന്നേറ്റം തുടരുന്നു
ഇതിനിടെ, യുക്രെയ്ൻ സേനയുടെ മുന്നേറ്റത്തിൽ റഷ്യൻ പട്ടാളം കൂടുതൽ തിരിച്ചടികൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
തെക്ക് ഖേർസണിൽ യുക്രെയ്ൻ സേന അതിവേഗം മുന്നേറുന്നുവെന്നാണു പ്രസിഡന്റ് സെലൻസ്കി അറിയിച്ചത്. ഒട്ടനവധി പ്രദേശങ്ങൾ റഷ്യൻ പട്ടാളത്തിൽനിന്നു തിരിച്ചുപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണറ്റ്സ്ക്, സാപ്പോറിഷ്യ, ഖേർസൻ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുന്ന നിയമത്തിൽ പ്രസിഡന്റ് പുടിൻ ഇന്നലെ ഒപ്പുവച്ചു.
ഇറേനിയൻ ഡ്രോൺ
റഷ്യൻ പട്ടാളം ഇറേനിയൻ നിർമിത ഡ്രോണുകൾ യുക്രെയ്നിൽ പ്രയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
യുക്രെയ്ൻ തലസ്ഥാനമായ കീവിനടുത്തുള്ള ബിലാ സെർക്വാ എന്ന പട്ടണത്തിൽ ഇറേനിയൻ നിർമിത ‘കാമിക്കേസ്’ ഡ്രോൺ ഉപയോഗിച്ചു നടത്തിയ ബോംബാക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു.
അമേരിക്കയുമായും യുദ്ധം വേണ്ടിവരും; ഭീഷണിയുമായി റഷ്യ
12:33 AM Oct 06, 2022 | Deepika.com