ദുബായ്: പ്രമുഖ ബിസിനസുകാരനും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ(80) അന്തരിച്ചു. ഞായറാഴ്ച ദുബായിലെ ആസ്റ്റർ മൻഖൂൾ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ വൈകുന്നേരം ദുബായിൽ നടത്തി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ജ്വല്ലറി ബിസിനസ് രംഗത്തു പ്രശസ്തനായ രാമചന്ദ്രൻ സിനിമാ നിർമാതാവുമായിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ13 ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമാ മേഖലയിൽ സജീവമായിരുന്നു. തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയായ രാമചന്ദ്രൻ 1942 ജൂലൈ 31നാണ് ജനിച്ചത്.
ജ്വല്ലറി ബിസിനസിലേക്കു കടക്കും മുന്പ് ബാങ്ക് ജീവനക്കാരനായിരുന്നു. "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.
2015ൽ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെത്തുടർന്ന് ജയിലിലായ രാമചന്ദ്രൻ 2018ലാണു പുറത്തിറങ്ങിയത്. 92 ലക്ഷം ഡോളറിന്റെ ചെക്ക് കേസിലാണ് ജയിലിലായത്. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾക്കിടെയാണു മരണം.
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
01:25 AM Oct 04, 2022 | Deepika.com