മൊഗാദിഷു: തലയ്ക്ക് 30 ലക്ഷം ഡോളർ വിലയിട്ട അൽ-ഷബാബ് ഭീകരൻ അബ്ദുള്ളാഹി യാരെയെ തെക്കൻ സോമാലിയയിൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സോമാലിയൻ സേനയും വിദേശസൈന്യവും സംയുക്തമായാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത്. തീരനഗരമായ ഹരാംകയിലായിരുന്നു ആക്രമണം.
അൽ-ഷബാബിന്റെ മുഖ്യ പ്രഭാഷകനായിരുന്നു അബ്ദുള്ളാഹി യാരെ. ഷൂര കൗണ്‍സിലിന്റെയും സംഘടനയുടെ ധനകാര്യ വിഭാഗത്തിന്റെയും തലവനുമായിരുന്നു ഇയാൾ. അൽ-ഷബാബ് ഗ്രൂപ്പിന്റെ സഹസ്ഥാപകരിലൊരാളായ യാരെ സംഘടനയിൽ രണ്ടാമനായിരുന്നു. രോഗബാധിതനായ അഹമ്മദ് ദിരിയേക്കു പകരം യാരെ അൽ-ഷബാബ് തലവനാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. കൊടും ഭീകരനായ അബ്ദുള്ളാഹി യാരെയുടെ കൊലപാതകം രാജ്യത്തുനിന്ന് ഒരു വിഷം ഇല്ലാതാക്കുന്നതിനു തുല്യമാണെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
2012ൽ അമേരിക്ക മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ ഏഴു ഭീകരരിലൊരാളാണു യാരെ. 30 ലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചത്.
തലയ്ക്കു 30 ലക്ഷം ഡോളർ വിലയിട്ട അൽ-ഷബാബ് നേതാവ് കൊല്ലപ്പെട്ടു
12:21 AM Oct 04, 2022 | Deepika.com