ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 125 പേർ മരിച്ചു. മത്സരത്തിൽ തോറ്റ ക്ലബ്ബിന്റെ ആരാധകർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും കണ്ണീർവാതകം ഏൽക്കാതിരിക്കാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നവർ തിക്കുംതിരക്കും കൂട്ടിയതുമാണു കാരണം. മലാംഗ് നഗരത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഭവം ലോകത്തിലെ ഏറ്റവും വലിയ കായികദുരന്തമായി മാറി.
മലാംഗ് നഗരത്തിലെ അരേമാ എഫ്സി ഫുട്ബോൾ ക്ലബ് സുരബായ നഗരത്തിലെ പെർസെബായ ക്ലബ്ബിനോടു മൂന്നിനെതിരേ രണ്ടു ഗോളുകൾക്കാണു തോറ്റത്. 23 വർഷത്തിനുശേഷമാണ് അരേമാ സ്വന്തം മൈതാനത്തു പെർസെബായയോടു തോൽക്കുന്നത്. ഇതിൽ കുപിതരായ ആരാധകർ കളിക്കാർക്കുനേരേ കുപ്പികൾ വലിച്ചെറിഞ്ഞു; ഗ്രൗണ്ടിലിറങ്ങി ക്ലബ് അധികൃതർ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ടു. കലാപം സ്റ്റേഡിയത്തിനു പുറത്തേക്കു വ്യാപിക്കുകയും പരിസരത്തുണ്ടായിരുന്ന അഞ്ചു പോലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.
ഇതേത്തുടർന്നാണു പോലീസ് സ്റ്റേഡിയത്തിനുള്ളിൽ കണ്ണീർവാതകം പ്രയോഗിച്ചത്. കണ്ണീർവാതകത്തിൽനിന്നു രക്ഷപ്പെടാനുള്ള കാണികളുടെ ശ്രമം തിക്കും തിരക്കുമായി മാറി. ഒട്ടനവധിപ്പേർക്കു ശ്വാസതടസം നേരിടുകയും ചവിട്ടേൽക്കുകയും ചെയ്തു.
34 പേർ സ്റ്റേഡിയത്തിൽവച്ചുതന്നെ മരിച്ചു. മുന്നൂറോളം പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പലരും വഴിമധ്യേ മരണത്തിനു കീഴടങ്ങി. കുറേപ്പേർ ആശുപത്രിയിലും മരിച്ചു. എട്ട് ആശുപത്രികളിലായി നൂറിലധികം പേർ ചികിത്സയിലുണ്ടെന്നും 11 പേരുടെ നില ഗുരുതരമാണെന്നും കിഴക്കൻ ജാവാ വൈസ് ഗവർണർ എമിൽ ഡർഡാക് ഇന്നലെ അറിയിച്ചു.
സ്റ്റേഡിയത്തിനുള്ളിൽ കണ്ണീർവാതകം പ്രയോഗിക്കരുതെന്നാണു ഫിഫാ ചട്ടം. പോലീസിനുനേരേ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ഇതു വേണ്ടിവന്നതെന്നാണു വിശദീകരണം.
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ നിർദേശപ്രകാരം പ്രീമിയർ ഫുട്ബോൾ ലീഗ് ആയ ‘ലിഗാ 1’ അനിശ്ചിതകാലത്തേക്കു നിർത്തിവച്ചു. ഈ സീസണിൽ അരേമാ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ മത്സരങ്ങൾ നിരോധിച്ചു. ദുരന്തത്തിൽ വിശദമായ അന്വേഷണത്തിനു ജോക്കോ വിഡോഡോ ഉത്തരവിട്ടു.
ഇന്തോനേഷ്യൻ സ്റ്റേഡിയത്തിൽ തിക്കും തിരക്കും; 125 മരണം
02:50 AM Oct 03, 2022 | Deepika.com