കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിയിൽ ഡ്രോണ്‍ ആക്രമണവുമായി റഷ്യ. റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ലൈമൻ യുക്രെയ്ൻ സൈന്യം പൂർണമായി തിരിച്ചുപിടിച്ചതിനു പിന്നാലെയാണു റഷ്യ ആക്രമണം കടുപ്പിച്ചത്. ആക്രമണത്തിൽ സ്കൂൾ കെട്ടിടം തകർന്നു. ഇറാനിൽ നിർമിച്ച ഡ്രോണുകളാണു റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്നത്.
ഗതാഗത-ചരക്കുവിതരണ കേന്ദ്രമായി റഷ്യ ഉപയോഗിച്ചിരുന്ന നഗരമാണു യുക്രെയ്ൻ തിരിച്ചുപിടിച്ച ലൈമൻ. യുക്രെയ്നിലെ നാലു മേഖലകൾ റഷ്യ അനധികൃതമായി ഫെഡറേഷനോടു കൂട്ടിച്ചേർക്കുകയും ആണവ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ യുക്രെയ്ന്റെ സമീപകാല നേട്ടങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. രാജ്യത്തിനകത്തുനിന്നു പുടിനെതിരേ രൂക്ഷ വിമർശനമാണുയരുന്നത്.
ലൈമന്റെ നിയന്ത്രണം പൂർണമായി തിരിച്ചുപിടിച്ചെന്നു പ്രസിഡന്റ് സെലൻസ്കി ഇന്നലെ പ്രഖ്യാപിച്ചു. റഷ്യൻ സൈന്യം കഴിഞ്ഞദിവസംതന്നെ ഈ നഗരത്തിൽനിന്നു പിന്മാറിയിരുന്നു. ദക്ഷിണ യുക്രെയ്നിൽ റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്ന അഞ്ചു ഡ്രോണുകൾ സൈന്യം വെടിവച്ചിട്ടു. മറ്റു രണ്ടു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകർത്തതായും റിപ്പോർട്ടുണ്ട്.
സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യൻ ആക്രമണം
02:13 AM Oct 03, 2022 | Deepika.com