കീവ്: കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനനഗരമായ ലിമാൻ പട്ടണം യുക്രെയ്ൻ സേന തിരിച്ചുപിടിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന ഉത്തരവിൽ ഒപ്പുവച്ചതിന്റെ പിറ്റേന്നാണ് വൻതിരിച്ചടി ഉണ്ടായിരിക്കുന്നത്. 5,500 റഷ്യൻ പട്ടാളക്കാരാണ് ലിമാനിലുണ്ടായിരുന്നത്. ഒട്ടേറെപ്പേരെ വധിച്ചുവെന്നും കുറേപ്പേർ കീഴടങ്ങിയെന്നുമാണ് യുക്രെയ്ൻ സേന അറിയിച്ചത്.
കിഴക്കൻ യുക്രെയ്നിലെ സൈനിക നടപടിയിൽ ആയുധങ്ങളും മറ്റു വസ്തുക്കളും എത്തിക്കാൻ റഷ്യ ഉപയോഗിക്കുന്ന ലിമാൻ പട്ടണത്തിന് തന്ത്രപരമായി പ്രാധാന്യം കൂടുതലാണ്. കഴിഞ്ഞമാസം യുക്രെയ്ൻ പട്ടാളത്തിന്റെ മിന്നലാക്രമണത്തിൽ ഖാർകീവ് മേഖലയിൽനിന്നു പിന്മാറേണ്ടിവന്ന റഷ്യൻ പട്ടാളത്തിന് ലിമാൻ പട്ടണം നഷ്ടമായത് കനത്ത ആഘാതമാണ്.
കുറച്ചു ദിവസങ്ങളായി പട്ടണത്തിൽനിന്നു റഷ്യൻ പട്ടാളം പിന്മാറിക്കൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനകം പട്ടണം യുക്രെയ്ൻ പട്ടാളം പിടിച്ചെടുക്കുമെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞത്.
റഷ്യയെ വിമർശിച്ച് തുർക്കി
യുക്രെയ്നിലെ ഡോണറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സാപ്പോറിഷ്യ പ്രദേശങ്ങൾ റഷ്യയോടു കൂട്ടിച്ചേർത്തതിനെ അംഗീകരിക്കില്ലെന്നു തുർക്കി. പുടിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 2014ൽ യുക്രെയ്നിലെ ക്രിമിയയെ റഷ്യയോടു ചേർത്തതിനെ തുർക്കി അംഗീകരിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധത്തിൽ സന്തുലിത നിലപാടു സ്വീകരിക്കുന്ന തുർക്കി റഷ്യയ്ക്കെതിരേ ശബ്ദമുർത്തിയത് ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു. പാശ്ചാത്യശക്തികൾ റഷ്യക്കുമേൽ ഉപരോധങ്ങൾ ചുമത്തിയപ്പോൾ തുർക്കി എതിർക്കുകയാണ് ചെയ്തത്.
അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പാശ്ചാത്യശക്തികളും പുടിന്റെ നടപടി അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ലിമാൻ തിരിച്ചുപിടിച്ച് യുക്രെയ്ൻ സേന
01:10 AM Oct 02, 2022 | Deepika.com