തിരുവനന്തപുരം: ഭാവിജോലികൾക്കും വ്യവസായങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും പര്യാപ്തമായ രീതിയിൽ യുവാക്കളുടെ നൈപുണ്യം നവീകരിക്കുന്നതിലും ഉത്തരവാദിത്ത സുസ്ഥിര നിക്ഷേപങ്ങൾ എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി വ്യാവസായിക മേഖലയെ യോജിപ്പിക്കുന്നതിലുമാണ് കേരളത്തിന്റെ പുതിയ വ്യവസായ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.വ്യവസായ നയത്തിന്റെ കരട് മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ വ്യാവസായിക നയം 2018 ലാണ് രൂപീകരിച്ചത്. പുതിയതിന്റെ കരട് 10 ദിവസത്തിനുള്ളിൽ പങ്കാളികളുമായി പങ്കിടുമെന്നും നയം അന്തിമമാക്കുന്നതിന് മുൻപ് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുമെന്നും പി.രാജീവ് പറഞ്ഞു. പുതിയ വ്യവസായ നയം 2023 ജനുവരിയിലാണ് പുറത്തിറങ്ങുക. 2023 ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.
ജിഎസ്ടിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്താനായത് 1,09,000 കോടി രൂപയുടെ ഉത്പന്നങ്ങൾ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിൽ നല്ല പങ്കും സംസ്ഥാനത്തിനു വെളിയിൽ ഉൾപാദിപ്പിക്കുന്നതാണെന്നുമാണ്. വാഹനമേഖലയിലാണ് ഇതിൽ കൂടുതൽ പങ്കും. മറ്റൊന്ന് മരുന്നുകളാണ്. കേരളത്തിന്റെ വിപണിയെ ഉപയോഗിക്കാനാകുംവിധം ഉൽപ്പാദനശേഷി എവിടെയൊക്കെ ഉപയോഗിക്കാനാകുമെന്നാണ് സംസ്ഥാനം പരിശോധിക്കുന്നത്. ഇതിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാധിക്കും.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ടാലന്റ് പൂൾ നിലനിർത്തുക, സമതുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുക തുടങ്ങിയവയും പുതിയ വ്യാവസായിക നയത്തിലെ പ്രധാന ഊന്നലുകളാണ്.
നിർമിത ബുദ്ധി, ബഹിരാകാശ മേഖല, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിംഗ്, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനും മാനുഫാക്ചറിംഗും, ഇലക്ട്രിക് വാഹനങ്ങൾ, എൻജിനിയറിംഗും ഗവേഷണ വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യ, ഗ്രാഫീൻ, ഹൈടെക് ഫാമിംഗ്, ഉയർന്ന മൂല്യവർധിത റബർ ഉത്പന്നങ്ങൾ, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജം, റീട്ടെയിൽ, റോബോട്ടിക്സ്, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, ത്രീഡി പ്രിന്റിംഗ്, മറൈൻ ക്ലസ്റ്റർ എന്നിവയാണ് കരട് വ്യാവസായിക നയത്തിൽ പ്രാധാന്യം നൽകുന്ന മേഖലകളിൽ ചിലത്.
സ്ഥിര മൂലധനത്തിൽ നിക്ഷേപ സബ്സിഡി, എസ്ജിഎസ്ടി റീഇംബേഴ്സ്മെന്റ്, ഉത്പദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രോത്സാഹനങ്ങൾ കരട് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.
കേരള വ്യവസായ നയത്തിന്റെ കരടുരേഖ: നൈപുണ്യം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയ്ക്കു പ്രാധാന്യം
12:31 AM Sep 30, 2022 | Deepika.com