ജോർജ് കള്ളിവയലിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ദേശീയ അസംബ്ലിയിലേക്കു നാളെ നടക്കുന്ന തെരഞ്ഞെടുപ്പിനു പ്രചാരണം സജീവമായി. വോട്ടർമാരിൽ 70 ശതമാനം വരുന്ന യുവജനങ്ങളുടെ താത്പര്യത്തിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് പ്രമുഖ സ്ഥാനാർഥികൾ ദീപികയോടു പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ പ്രചാരണ കാലത്തെ വാഗ്ദാനങ്ങളിൽനിന്നു മലക്കം മറിയുന്നതാണു കുവൈറ്റി ജനത നേരിടുന്ന പ്രധാന പ്രശ്നമെന്ന് യുവവോട്ടറായ അസ്റാർ അബ്ദുള്ള ചൂണ്ടിക്കാട്ടി.
വികസനം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണു പുതുതലമുറ മുൻതൂക്കം നൽകുന്നത്. കുവൈറ്റിന്റെ സൗഹൃദരാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യയിൽനിന്നു പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ച് ഏറെ പഠിക്കാനുണ്ടെന്നു പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ അബ്ദുൾറഹ്മാൻ അൽ ഫൈലി പറഞ്ഞു.
ദിവാനിയകൾ എന്നറിയപ്പെടുന്ന വൈകുന്നേരങ്ങളിലെ കൂട്ടായ്മകളാണ് കുവൈറ്റിലെ പ്രധാന പ്രചാരണ രീതി. സ്ഥാനാർഥികൾ സ്വന്തം നിലയിൽ സംഘടിപ്പിക്കുന്ന ദിവാനിയകളിലെത്തി വോട്ടർമാരുമായി സംവദിക്കുകയാണ് പതിവ്. കുവൈറ്റിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരമില്ലാത്തതിനാൽ സ്ഥാനാർഥികൾ സ്വന്തം നിലയിലാണ് മൽസരിക്കുക. എന്നാൽ, രാഷ്ട്രീയ ഗ്രൂപ്പുകൾ സജീവമാണ്.
അന്‍പതംഗ നാഷണൽ അസംബ്ലിയിലേക്കു പത്തു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. 21 വയസു തികഞ്ഞ പെണ്‍കുട്ടികൾ അടക്കം എല്ലാ കുവൈറ്റി പൗരന്മാർക്കും വോട്ടവകാശമുണ്ട്. ആറു ലക്ഷത്തോളം പേർക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. 70 ശതമാനം വരുന്ന വിദേശ തൊഴിലാളികൾക്കും ബിസിനസുകാർക്കും വോട്ടവകാശമില്ല. പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈറ്റ് ദേശീയ അസംബ്ലി: പ്രചാരണം സജീവം
01:11 AM Sep 28, 2022 | Deepika.com