മോസ്കോ: റഷ്യയിലെ നടുക്കി സ്കൂളിനുള്ളിൽ യുവാവ് നടത്തിയ വെടിവയ്പിൽ ഏഴ് വിദ്യാർഥികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
21 പേർക്ക് പരിക്കേറ്റു. മോസ്കോയിൽനിന്ന് 960 കിലോമീറ്റർ കിഴക്ക് ഉഡ്മുർതിയ മേഖലയിലെ സ്കൂളിലാണ് 34കാരനായ ആർട്ട്യോം കാസന്റേവിന്റെ കൊടുംക്രൂരത അരങ്ങേറിയത്.
ഒന്നുമുതൽ 11 വരെ ഗ്രേഡുകളിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പൂർവവിദ്യാർഥിയാണ് അക്രമി. നാസി ചിഹ്നം പതിപ്പിച്ച കറുത്ത ടീ ഷർട്ട് ധരിച്ച് എത്തിയ അക്രമി ആക്രമണം നടത്തിയതിന്റെ കാരണം വ്യക്തമല്ല.
രണ്ടു കൈത്തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 21 പേർക്കു പരിക്കേറ്റു. വെടിവയ്പിനുശേഷം അക്രമി സ്വയം വെടിവച്ചുമരിച്ചു. ആക്രമണസമയത്ത് ആയിരത്തിലേറെ കുട്ടികൾ സ്കൂളിലുണ്ടായിരുന്നു.
ക്ലാസ്മുറികളിൽ രക്തം ചിതറിയതിന്റെയും ചുമരുകളിൽ വെടിയേറ്റ ദ്വാരങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ വ്യക്തമാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് അധ്യാപകരും രണ്ടു സുരക്ഷാ ജീവനക്കാരും ഉൾപ്പെടും.
അക്രമി അടുത്തിടെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിയിരുന്നതായി ഉഡ്മുർതിയ ഗവർണർ പറഞ്ഞു. ഭീകരാക്രമണമെന്നാണ് സംഭവത്തെ റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് വിശേഷിപ്പിച്ചത്. യുക്രെയ്ൻ അധിനിവേശവുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നതിൽ വ്യക്തതയില്ല.
റഷ്യയെ നടുക്കി സ്കൂളിൽ വെടിവയ്പ്; 15 പേര് കൊല്ലപ്പെട്ടു
11:47 PM Sep 26, 2022 | Deepika.com