ടെഹ്റാൻ: ഇറാനിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്ത 450 പേർ മസന്ദാരൻ പ്രവിശ്യയിൽ അറസ്റ്റിൽ. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പ്രക്ഷോഭകർ സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നും മസന്ദാരൻ പ്രവിശ്യാ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് കരിമി അറിയിച്ചു. നേരത്തേ, മസന്ദാരനുമായി അതിർത്തി പങ്കിടുന്ന ഗിലിയൻ പ്രവിശ്യയിൽ 60 സ്ത്രീകൾ ഉൾപ്പെടെ 739 പേർ അറസ്റ്റിലായിരുന്നു.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. പ്രക്ഷോഭത്തിൽ 41 പേർ കൊല്ലപ്പെട്ടതായാണു സർക്കാർ കണക്ക്.
കുർദുകൾക്കു ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ മേഖലകളിലാണു പ്രക്ഷോഭം രൂക്ഷം. അമിനിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിനു പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉത്തരവിട്ടിട്ടുണ്ട്.
മുടി മുറിച്ച് സഹോദരി
ടെഹ്റാൻ: ഇറാനിൽ ഹിജാബ്വിരുദ്ധ പ്രക്ഷോഭത്തിനിടെ പോലീസ് നടപടിയിൽ മരിച്ച യുവാവിന്റെ ശവകുടീരത്തിനരികെ മുടിമുറിച്ച് സഹോദരി. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണു കൊല്ലപ്പെട്ടത്.
ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ വ്യാപക അറസ്റ്റ്
11:47 PM Sep 26, 2022 | Deepika.com