നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായിവരുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നു കമ്പനിയുടെ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി വിമാനത്താവള കമ്പനി(സിയാൽ) യുടെ 28-ാം വാർഷിക പൊതുയോഗത്തിൽ, ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽനിന്ന് ഓൺലൈനായാണു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.
2021-22 സാമ്പത്തികവർഷത്തിൽ ലാഭം നേടുന്ന, അപൂർവം വിമാനത്താവളങ്ങളിൽ ഒന്നായി കൊച്ചി മാറിയിട്ടുണ്ടെന്നത് സന്തോഷകരമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 418.69 കോടി രൂപ മൊത്തവരുമാനം നേടി. 217.34 കോടി രൂപയാണ് പ്രവർത്തനലാഭം. തേയ്മാനച്ചെലവ്, നികുതി എന്നിവ കിഴിച്ച് 26.13 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡനന്തര കാലഘട്ടത്തിൽ മികച്ച തിരിച്ചുവരവാണു കമ്പനി കാഴ്ചവച്ചത്. കോവിഡ് പൂർവകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെപിടിക്കാൻ കഴിഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാനസർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച ഉണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെതന്നെ മൂന്നാം സ്ഥാനം നേടാൻ കൊച്ചിക്കു കഴിഞ്ഞു. വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളേയും വെള്ളപ്പൊക്കത്തിൽനിന്ന് പ്രതിരോധിക്കാൻ നടപ്പിലാക്കിയ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയായി. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ 4.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും കണ്ണൂരിലെ പയ്യന്നൂരിൽ 12 മൊഗാവാട്ടിന്റെ സൗരോർജ പദ്ധതിയും കമ്മീഷൻ ചെയ്തു. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ഓപ്പറേഷൻ തുടങ്ങാനുള്ള പദ്ധതിക്കു തുടക്കമിടാനും കഴിഞ്ഞിട്ടുണ്ട്.
രണ്ടാം ടെർമിനലിന്റെ ഡിപ്പാർച്ചർ(പുറപ്പെടൽ) ഭാഗത്താണു ബിസിനസ് ജെറ്റ് ടെർമിനൽ പണികഴിപ്പിക്കുന്നത്. അറൈവൽ (ആഗമന)ഭാഗത്ത് യാത്രക്കാർക്കു ഹ്രസ്വകാല താമസത്തിനുള്ള ഹോട്ടൽ, ലോഞ്ചുകൾ എന്നിവയും രണ്ടാംഘട്ടത്തിൽ നിർമിക്കും.
സിയാലിന്റെ അന്താരാഷ്ട്ര കാർഗോ ടെർമിനലിന്റെ പണി പുരോഗമിക്കുകയാണ്. 2023 ഒക്ടോബറിൽ കമ്മീഷൻ ചെയ്യത്തക്കവിധമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിനു മുൻഭാഗത്തുള്ള സ്ഥലത്തിന്റെ വാണിജ്യസാധ്യത പരിഗണിച്ച് അവിടെ കാൽ ലക്ഷം ചതുരശ്രയടിയിൽ ഒരു കമേഴ്സ്യൽ സോൺ നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്. നിർമാണത്തിലുള്ള നക്ഷത്ര ഹോട്ടൽ 2024 ജനുവരിയിൽ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
സിയാലിന്റെ ഓഹരി മൂലധനം 400 കോടി രൂപയിൽനിന്ന് 500 കോടി രൂപയായി വർധിപ്പിക്കാനുള്ള ഡയറക്ടർബോർഡിന്റെ ശിപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു.
സിയാൽ ഡയറക്ടർമാരാമായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ , ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദർരാജൻ, ചീഫ് സെക്രട്ടറി വി.പി. ജോയ് , എൻ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം: മുഖ്യമന്ത്രി
11:46 PM Sep 26, 2022 | Deepika.com