റോം: ഇറ്റലിയിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ജോർജിയാ മെലനി നേതൃത്വം നല്കുന്ന തീവ്ര വലതുപക്ഷസഖ്യം അധികാരത്തിലെത്തിയേക്കുമെന്നു സൂചന. ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിക്കാനുള്ള സാധ്യതയാണു പ്രവചിക്കപ്പെടുന്നത്. രാവിലെ ഏഴു മുതൽ രാത്രി 11വരെ ആയിരുന്നു വോട്ടെടുപ്പ്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടായേക്കും.
പ്രധാനമന്ത്രി മാരിയോ ദ്രാഹിയുടെ ഐക്യസർക്കാർ രാജിവച്ചതിനെത്തുടർന്നാണ്, ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നേരത്തേയായത്. യൂറോപ്യൻ അനുകൂലിയും മിതവാദിയുമായ ദ്രാഹിയും ഫാസിസ്റ്റ് നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നാരോപിക്കപ്പെടുന്ന മെലനിയും തമ്മിലുള്ള പോരാട്ടത്തെ പാശ്ചാത്യശക്തികൾ ഉറ്റുനോക്കുന്നു.
ഇന്ധനവില വർധന, വിലക്കയറ്റം, റഷ്യ-യുക്രെയ്ൻ യുദ്ധത്തോടുള്ള സമീപനം തുടങ്ങിയവയായിരുന്നു പ്രധാന പ്രചാരണവിഷയങ്ങൾ.
റഷ്യക്കെതിരായ ഉപരോധങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണു മെലനി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, മെലനിയുടെ സഖ്യത്തിൽപ്പെടുന്ന മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി പുടിൻ അനുകൂലിയെന്ന ആക്ഷേപം നേരിടുന്നയാളാണ്.
തെരഞ്ഞെടുപ്പു ജയത്തിനുശേഷം പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുകയും തുടർന്ന് പ്രസിഡന്റ് അംഗീകാരം നല്കുകയും ചെയ്താലേ ജോർജിയ മെലിനിക്കു പ്രധാനമന്ത്രിപദത്തിലേറാൻ കഴിയൂ. അടുത്തമാസം മധ്യത്തിലായിരിക്കും പാർലമെന്റ് സമ്മേളിക്കുക.
ഇറ്റലിയിൽ ആദ്യ വനിതാ പ്രധാനമന്ത്രിക്കു സാധ്യത
12:02 AM Sep 26, 2022 | Deepika.com