ടെഹ്റാൻ: ഇറാനിലെ ഹിജാബ്വിരുദ്ധപ്രക്ഷോഭത്തിനു ശമനമില്ല. രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പ്രക്ഷോഭം പടർന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നു. വനിതകളടക്കം നൂറുകണക്കിനു പേർ അറസ്റ്റിലായി. പ്രക്ഷോഭകർ സുരക്ഷാസേനയ്ക്കു നേരെ പെട്രോൾ ബോംബുകൾ എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിനിടെ, പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്ന് ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി വ്യക്തമാക്കി. കലാപമാണു നടക്കുന്നതെന്ന വ്യാഖ്യാനം തള്ളിക്കളഞ്ഞ അദ്ദേഹം, ഇറാന്റെ സുരക്ഷയും സമാധാനവും നശിക്കാൻ അനുവദിക്കില്ലെന്നും പ്രക്ഷോഭത്തിനു കാരണമായ മഹ്സാ അമിനിയുടെ മരണത്തിൽ ഉചിതമായ അന്വേഷണം നടത്തുമെന്നും കൂട്ടിച്ചേർത്തു.
ഹിജാബ് നിയമം ലംഘിച്ചതിന്റെ മോറൽ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത അമിനി ബോധരഹിതയായി ആശുപത്രിയിൽ മരിക്കുകയായിരുന്നു. പോലീസിന്റെ മർദനമാണ് കാരണമെന്ന് ആരോപിക്കപ്പെടുന്നു.
പ്രക്ഷോഭത്തെ ശക്തമായി നേരിടും: ഇറാൻ പ്രസിഡന്റ്
12:02 AM Sep 26, 2022 | Deepika.com