അബൂജ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ച രണ്ട് വ്യത്യസ്തയിടങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിച്ച് ആയുധധാരികള്‍ പള്ളിയിലെ പുരോഹിതനെയും എണ്‍പതിലധികം വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി.
നൈജറിലും കഡുനയിലുമായിരുന്നു അതിക്രമങ്ങൾ. കഴിഞ്ഞ ശനിയാഴ്ചയാണ് നൈജറിലെ സുലേജയില് മാലാഖമാരുടെ പള്ളി ആക്രമിച്ച ആയുധധാരികള്‍ രാത്രികാല ആരാധനയ്ക്കായി എത്തിയ ഒരു ഡസനിലേറെ വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്.
അക്രമിസംഘത്തിൽ ഫുലാനി ഇടയന്മാരും ഉള്ളതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുരോഹിതനെയും ഏതാനും വിശ്വാസികളെയുമാണ് കടത്തിക്കൊണ്ടുപോയത്. സുലേജയിലെ പട്ടാളബാരക്കില്നിന്ന് സൈന്യം എത്തിയെങ്കിലും അക്രമികള്‍ കടന്നുകളഞ്ഞു.
പിറ്റേന്നാണ് കഡുനയിലെ കാസ്വാന്മഗാനിയിലുള്ള പള്ളിയിലെ ആക്രമണം. രാത്രികാല പ്രാർഥനയ്ക്കെത്തിയ 57 വിശ്വാസികളെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.
ഒരു ഡസനോളം ആളുകള്‍ രക്ഷപ്പെട്ടുവെങ്കിലും 43 പേര് ഇപ്പോഴും പിടിയിലാണെന്ന് ക്രിസ്റ്റ്യന്‍ അസോസിയേഷന് ഓഫ് നൈജീരിയയുടെ കഡുന സംസ്ഥാന ചെയര്മാന് റവ. ജോണ്‍ ജോസഫ് ഹയാബ് പറഞ്ഞു. വന്‍തുകയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം രാജ്യത്ത് 4,650 ക്രൈസ്തവരാണു കൊല്ലപ്പെട്ടതെന്ന് ക്രൈസ്തവ സന്നദ്ധസംഘടനയായ ഓപ്പണ്‍ഡോര്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നൈജീരിയയില്‍ 80 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
11:42 PM Sep 24, 2022 | Deepika.com