നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ്. കോവിഡ് അതിരൂക്ഷമായ 2021 -22 ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ "മിഷൻ സേഫ്ഗാർഡിംഗ്'എന്ന പദ്ധതിയാണ് അവാർഡ് ലഭ്യമാക്കിയത്.
ആഗോള വ്യോമയാന മേഖലയിൽ വിമാനത്താവള കമ്പനികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എഎസ്ക്യൂ അവാർഡ്.
പോളണ്ടിലെ ക്രാക്കോവിൽ നടന്ന ഗ്ലോബൽ സമ്മിറ്റിൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എസിഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. യാത്രക്കാരിൽ നടത്തിയ എഎസ്ക്യൂ ഗ്ലോബൽ എയർപോർട്ട് സർവേ വഴിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നിലവിലുള്ള മാനദണ്ഡങ്ങൾക്കു പുറമേ ഇത്തവണ വിമാനത്താവളങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും അവാർഡ് നിർണയത്തിനായി ഉൾപ്പെടുത്തിയിരുന്നു.
എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സജി കെ. ജോർജ്, ജനറൽ മാനേജർമാരായ ടി.ഐ. ബിനി , ജോസഫ് പീറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മിഷൻ സേഫ്ഗാർഡിംഗ് എന്ന പദ്ധതി നടപ്പിലാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനം വളർച്ചയും സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ചയും സിയാൽ രേഖപ്പെടുത്തി. രാജ്യാന്തര ട്രാഫിക്കിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ കരസ്ഥമാക്കി. പ്രതിവർഷം 5 -15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെട്ടിട്ടുള്ളത്.
കോവിഡ്കാല യാത്രാസുരക്ഷയ്ക്ക് സിയാലിന് ആഗോള അംഗീകാരം
12:47 AM Sep 24, 2022 | Deepika.com