മോസ്കോ: യുക്രെയ്ൻ യുദ്ധത്തിനു മൂന്നു ലക്ഷം കരുതൽസേനാംഗങ്ങളെക്കൂടി വിന്യസിക്കാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനം റഷ്യയിലുടനീളം വൻ പ്രതിഷേധത്തിനു തിരികൊളുത്തി. മോസ്കോയും സെന്റ് പീറ്റേഴ്സ്ബെർഗും അടക്കം 37 നഗരങ്ങളിൽ ബുധനാഴ്ച പ്രകടനങ്ങൾ അരങ്ങേറി. 1200 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്ലാദിമിർ പുടിൻ ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ടശേഷം റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ യുദ്ധവിരുദ്ധ പ്രതിഷേധമാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. മോസ്കോയിൽ പ്രതിഷേധം ആരംഭിച്ച് 15 മിനിറ്റിനകം പോലീസ് അറസ്റ്റുണ്ടായി.
പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും 15 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നു മോസ്കോ പ്രോസിക്യൂട്ടറുടെ ഓഫീസ് ഭീഷണി മുഴക്കി.
പുടിന്റെ നടപടികളിൽ അമർത്തിവച്ചിരിക്കുന്ന പ്രതിഷേധം പുറത്തുവരികയാണെന്നും മുൻസൈനികർ ഉൾപ്പെടുന്ന കരുതൽ സേനയെ യുദ്ധത്തിനു വിന്യസിക്കുന്നതിനോടു റഷ്യക്കാർക്ക് യോജിപ്പില്ലെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു.
റഷ്യക്കാർ രാജ്യത്തിനു പുറത്തുകടക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. വീസ വേണ്ടാത്ത ജോർജിയയിലേക്കു യുവാക്കളുടെ പ്രവാഹമാണത്രേ. റഷ്യയിൽനിന്നു പുറത്തേക്കുള്ള വിമാനസർവീസുകളുടെ ടിക്കറ്റുകളും ഏതാനും ദിവസത്തേക്കു തീർന്നു. ടിക്കറ്റ് നിരക്കും കുതിച്ചുയർന്നിട്ടുണ്ട്.
റഷ്യയിലുടനീളം പ്രതിഷേധം; 1200 പേർ അറസ്റ്റിൽ
10:53 PM Sep 22, 2022 | Deepika.com