കോട്ടയം: വാണിജ്യവിളകളുടെയും കാര്‍ഷിക വിളകളുടെയും പ്രോത്സാഹനത്തിനായി 1960 കളില്‍ ആരംഭിച്ച റബര്‍, സ്പൈസസ്, നാളികേര, തേയില, കാപ്പി ബോര്‍ഡുകള്‍ ഉടച്ച് വാര്‍ക്കണമെന്ന് സബ്ഓര്‍ഡിനേറ്റ് ലെജിസ്ലേഷന് കമ്മിറ്റി യോഗത്തില്‍ അംഗമായ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
അവ ആരംഭിച്ച കാലഘട്ടത്തിലെ ലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തിലും പിന്നീട് വന്ന ആഗോളവാണിജ്യ കരാറുകളുടെ വെളിച്ചത്തിലും വിളകള്‍ക്ക് ന്യായവില നിശ്ചയിക്കുകയും ന്യായവിലയ്ക്ക് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും അവ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി സ്വദേശത്തും വിദേശത്തും വിപണികളില്‍ വില്‍ക്കുകയും ചെയ്യുന്ന തരത്തിലേക്ക് രാജ്യത്തെ എല്ലാ ഉത്പന്ന ബോര്‍ഡുകളെയും മാറ്റണം.
വിവിധ കമ്മോഡിറ്റി ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല കാര്‍ഷിക മേഖലയില്‍ ഇന്നുള്ളത്. കൂടുതല്‍ വിദേശനാണ്യം നേടുന്നതിന് കൂടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിവിധ കമ്മോഡിറ്റി ബോര്‍ഡുകള്‍ രൂപീകരിച്ചത്.
1990കളിലെ ആഗോളവാണിജ്യകരാറുകളിലൂടെ കാര്‍ഷിക വിളകള്‍ക്ക് തദ്ദേശീയമായുണ്ടായിരുന്ന വില സംരക്ഷണം ഇല്ലാതായി. കുറഞ്ഞ വിലയില്‍ വിദേശത്തുനിന്നു നാണ്യവിളകള്‍ രാജ്യത്തെത്തി. നാട്ടിലെ ഉത്പാദന ച്ചെലവുപോലും കിട്ടാത്ത തരത്തിലേക്കുള്ള വിലയിലേക്ക് ഉത്പന്ന വില കൂപ്പുകുത്തി.
റബര്‍ അടക്കം വാണിജ്യവിളകള്‍ കേരളത്തിലും രാജ്യത്തും കൃഷി ചെയ്യുന്നത് ആദായകരമല്ലാതായി. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ കമ്മോഡിറ്റി ബോര്‍ഡുകളും അവയുടെ ലക്ഷ്യങ്ങളും കാലോചിതമായി പുന:ക്രമീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് ഏജന്‍സി അഡീഷണല്‍ ഡയറക്ടര്‍, റബര്‍ ബോര്‍ഡ് സെക്രട്ടറി ആൻഡ് ഡയറക്ടര്‍, കോഫി ബോര്‍ഡ് സിഇഒ ആൻഡ് സെക്രട്ടറി, സ്പൈസ് ബോര്‍ഡ് സെക്രട്ടറി, ടീ ബോര്‍ഡ് ചെയര്മാന് ആൻഡ് ഡെപ്യൂട്ടി ചെയര്മാന്, നാളികേര ബോര്‍ഡ് ഡയറക്ടര്‍ എന്നിവരും കര്‍ഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കമ്മോഡിറ്റി ബോര്‍ഡുകൾ പുനഃക്രമീകരിക്കണം: ജോസ് കെ. മാണി
11:58 PM Sep 21, 2022 | Deepika.com