മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൽ ചുവടുപിഴയ്ക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കരുതൽ സേനയെ രംഗത്തിറക്കുന്നു. മൂന്നു ലക്ഷം കരുതൽ സേനാംഗങ്ങളെ വിന്യസിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. “ഇതു വെറുതേ പറയുന്നതല്ല” എന്നു പാശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പു നല്കിക്കൊണ്ടാണ് പുടിന്റെ പ്രഖ്യാപനം.
യുക്രെയ്ൻ യുദ്ധം കൂടുതൽ നീളുമെന്നും സങ്കീർണമാകുമെന്നുമുള്ള ആശങ്ക ഇതോടെ ശക്തമായി. സൈന്യത്തിൽനിന്നു വിരമിച്ച 20 ലക്ഷം പേരാണ് റഷ്യൻ കരുതൽസേനയിലുള്ളത്.
അടുത്തിടെ യുക്രെയ്നിലെ ഖാർകീവ് മേഖലയിൽ റഷ്യൻ പട്ടാളം വൻപരാജയം രുചിച്ച സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. യുക്രെയ്ൻ പട്ടാളം ആറു ദിവസംകൊണ്ട് എണ്ണായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിച്ചിരുന്നു.
പാശ്ചാത്യശക്തികൾ മുഴുവൻ റഷ്യക്കെതിരേ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ കരുതൽസേനയെ രംഗത്തിറക്കാതെ പറ്റില്ലെന്നാണ് ഇന്നലെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിൻ പറഞ്ഞത്. റഷ്യയെ ദുർബലമാക്കി വിഘടിപ്പിക്കാനാണ് പാശ്ചാത്യർ ശ്രമിക്കുന്നത്.
പണ്ടു സോവിയറ്റ് യൂണിയനെ തകർത്തതുപോലെ റഷ്യയെയും തകർക്കാമെന്ന് അവർ പരസ്യമായി പറയുന്നു. പാശ്ചാത്യർ അണ്വായുധത്തിന്റെ പേരിൽ ബ്ലാക്മെയിൽ ചെയ്യുകയാണ്. റഷ്യക്ക് പലതരം ആയുധങ്ങളുണ്ട്. അവയിൽ പലതും പാശ്ചത്യരുടേതിനേക്കാൾ മുന്തിയതാണ്. റഷ്യൻ പ്രദേശങ്ങളെ സംരക്ഷിക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
റഷ്യ ദുർബലമാകുന്നു എന്നതിന്റെ തെളിവാണ് പുടിന്റെ വാക്കുകളെന്ന് യുക്രെയ്നിലെ യുഎസ് അംബാസഡർ ബ്രിജറ്റ് ബ്രിങ്ക് പ്രതികരിച്ചു. യുക്രെയ്നു പിന്തുണ നല്കുന്നത് യുഎസ് തുടരും. അധിനിവേശം പരാജയപ്പെടുന്നുവെന്നു വ്യക്തമായതായി ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാളസ് പ്രതികരിച്ചു. എത്ര വ്യാജപ്രചാരണം നടത്തിയാലും യുക്രെയ്നാണ് ജയിക്കുന്നതെന്ന സത്യം മറച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത പ്രദേശങ്ങളെ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേർക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. റഷ്യാ അനുകൂലികൾക്ക് സ്വാധീനമുള്ള ലുഹാൻസ്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ, റഷ്യൻ പട്ടാളം പിടിച്ചെടുത്ത ഖേർസൺ, സാപ്പോറിഷ്യ മേഖലകൾ എന്നിവിടങ്ങളിൽ 23നും 27നും ഇടയ്ക്ക് ഹിതപരിശോധന നടത്താനാണു നീക്കം. റഷ്യൻ നടപടി അംഗീകരിക്കില്ലെന്ന് യുഎസും മറ്റു പാശ്ചാത്യശക്തികളും അറിയിച്ചു.
പുടിന്റെ പ്രഖ്യാപനം: രാജ്യംവിടാൻ മാർഗം തേടി റഷ്യക്കാർ
മോസ്കോ: യുക്രെയ്ൻ യുദ്ധത്തിനായി കരുതൽ സേനയെക്കൂടി വിന്യസിക്കുമെന്ന പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനത്തെത്തുടർന്ന് റഷ്യക്കാർ വൻതോതിൽ രാജ്യത്തുനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. പുടിന്റെ തീരുമാനം വന്ന് മിനിട്ടുകൾക്കകം വിമാനടിക്കറ്റുകൾക്ക് വില കുതിച്ചുയർന്നു; അടുത്ത കുറച്ചു ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ തീർന്നു. വൺവേ ടിക്കറ്റാണ് റഷ്യക്കാർ ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
യുദ്ധപരിചയമുള്ള മുൻ പട്ടാളക്കാരെ തിരിച്ചുവിളിച്ച് യുക്രെയ്നിൽ വിന്യസിക്കാനാണ് റഷ്യയുടെ തീരുമാനം. സൈനികസേവനത്തിന് നിർബന്ധിക്കപ്പെടുമോ എന്നതിനു പുറമേ അതിർത്തികൾ പൂർണമായി അയ്ക്കപ്പെട്ടേക്കും എന്ന ആശങ്കയും റഷ്യക്കാരെ രാജ്യംവിടാൻ പ്രേരിപ്പിക്കുന്നതായി പറയുന്നു. ഇതു സംബന്ധിച്ച പോസ്റ്റുകൾ റഷ്യൻ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നിലവിൽ സെർബിയ, തുർക്കി എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനക്കന്പനികൾ മാത്രമാണ് പാശ്ചാത്യശക്തികളുടെ ഉപരോധം അവഗണിച്ച് റഷ്യയിലേക്ക് സർവീസ് നടത്തുന്നത്. പുടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ റഷ്യൻ ഓഹരിവിപണികൾ കൂപ്പുകുത്തി.
പുടിൻ കരുതൽസേനയെ വിന്യസിക്കുന്നു
11:28 PM Sep 21, 2022 | Deepika.com