കീവ്: തെക്കൻ യുക്രെയ്നിലെ പ്യുദെന്നയുക്രെയ്ൻസ്ക് ആണവനിലയത്തിനു സമീപം റഷ്യൻ റോക്കറ്റ് ആക്രമണം. ആണവനിലയത്തിലെ മൂന്നു റിയാക്ടറുകൾക്കു കേടുപാടു സംഭവിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള വ്യവസായസമുച്ചയത്തിനു നാശനഷ്ടം സംഭവിച്ചു. റഷ്യൻ ആക്രമണത്തെ ആണവഭീകരതയെന്നാണു യുക്രെയ്ൻ വിശേഷിപ്പിച്ചത്. സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റ് എന്നും അറിയപ്പെടുന്ന ആണവനിലയത്തിന്റെ 300 മീറ്റർ അടുത്താണ് മിസൈൽ പതിച്ചത്.
യുക്രെയ്ൻ സൈന്യം ഈയിടെ നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ആക്രമണം കടുപ്പിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ആണവനിലയത്തിനു നേരേ ആക്രമണമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, ആക്രമണത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചില്ല.
സാപോറിഷ്യ ആണവനിലയം കഴിഞ്ഞാൽ യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവനിലയമാണ് പ്യുദെന്നയുക്രെയ്ൻസ്ക്. യുക്രെയ്ൻ അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ സാപോറിഷ്യ ആണവനിലയം റഷ്യയുടെ നിയന്ത്രണത്തിലാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. സാപോറിഷ്യ ആണവനിലയത്തിനു നേരേ റഷ്യ നിരന്തരം ആക്രമണം നടത്തുന്നതിനാൽ ആറു റിയാക്ടറുകളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. അണുവികിരണം ഭയന്നാണിത്.
കിഴക്കൻ മേഖലയിൽ യുക്രെയ്ൻ സൈന്യം റഷ്യക്കു കനത്ത തിരിച്ചടി നല്കിയിരുന്നു. ഇതേത്തുടർന്ന് റഷ്യൻ ജനവാസകേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
റഷ്യൻ ആക്രമണത്തിൽ എട്ടു സാധാരണക്കാർക്കു ജീവഹാനി നേരിട്ടുവെന്നും 22 പേർക്കു പരിക്കേറ്റുവെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് ഇന്നലെ അറിയിച്ചു. ഞായറാഴ്ച രാത്രി നികോപോൾ, മാർഹാനെറ്റ്സ് എന്നിവിടങ്ങളിൽ കനത്ത ആക്രമണം നടത്തി. ഡസൻകണക്കിനു കെട്ടിടങ്ങൾ തകർന്നു.
വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ഖാർകീവ് ഗവർണർ പറഞ്ഞു. മനോരോഗ ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം നടത്തിയത്. രണ്ടു രോഗികൾക്കു പരിക്കേറ്റു.
വീണ്ടും ആണവനിലയം ലക്ഷ്യമിട്ട് റഷ്യ
12:16 AM Sep 20, 2022 | Deepika.com