കീവ്: റഷ്യൻ സേന പിന്മാറിയ ഇസിയും പട്ടണത്തോടു ചേർന്ന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ അറിയിച്ചു. പട്ടണത്തിനു സമീപമുള്ള കാട്ടിൽ നാനൂറോളം പേരെ അടക്കിയിരിക്കുന്നതായാണു കരുതുന്നത്.
മരക്കുരിശുകൾ നാട്ടിയ നിലയിലാണു കുഴിമാടങ്ങൾ. കുരിശിൽ പേരിനു പകരം നന്പറുകളാണു നല്കിയിരിക്കുന്നത്. കുഴിമാടങ്ങളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധന ആരംഭിച്ചു.
റഷ്യൻ പട്ടാളത്തിന്റെ ഷെല്ലിംഗ് മൂലവും ആരോഗ്യസൗകര്യങ്ങൾ ലഭിക്കാതെയും മരിച്ച സിവിലിയന്മാരാകാം ഇതെന്ന് അനുമാനമുണ്ട്. ഭൂരിഭാഗം മൃതദേഹങ്ങളും സിവിലിയന്മാരുടേതാണെന്നു കരുതുന്നതായി യുക്രെയ്ൻ പോലീസ് വൃത്തങ്ങൾ പറഞ്ഞു. പട്ടാളക്കാരുടെ മൃതദേഹങ്ങളും ഉണ്ടാകാമെന്നു കരുതുന്നു.
ഇസിയുമിലേക്കു നിരീക്ഷകരെ അയയ്ക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. നേരത്തേ റഷ്യ പിന്മാറിയ ബുച്ചാ പട്ടണം, മരിയുപോൾ നഗരം എന്നിവിടങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു.
വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് മേഖലയിൽപ്പെട്ട ഇസിയും പട്ടണം അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്ത പ്രദേശമാണ്. ഏതാനും ദിവസംമുന്പ് അപ്രതീക്ഷിത ആക്രമണത്തിലൂടെ യുക്രെയ്ൻ പട്ടാളം ഈ പ്രദേശം തിരിച്ചുപിടിക്കുകയായിരുന്നു. പട്ടണത്തിലെ എൺപതു ശതമാനം പശ്ചാത്തലസൗകര്യങ്ങളും നശിച്ചതായി കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട്.
റഷ്യൻ പട്ടാളം പിൻവാങ്ങിയ ഇസിയുമിൽ കൂട്ടക്കുഴിമാടങ്ങൾ
11:41 PM Sep 16, 2022 | Deepika.com