ന്യുയോർക്ക്: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ചതു മറ്റാരുടെയും പ്രേരണ മൂലമല്ലെന്ന് കേസിൽ പിടിയിലായ യുഎസ് പൗരൻ ഹാദി മാറ്റേർ. ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുമായി ബന്ധമുണ്ടെന്ന ആരോപണവും ഹാദി മാറ്റേർ നിഷേധിച്ചു.
റുഷ്ദി ജീവിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ അത്ഭുതംതോന്നിയെന്നും ഷട്ടോക്വ കൗണ്ടി ജയിലിൽ നിന്ന് ന്യുയോർക്ക് പോസ്റ്റിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ഇയാൾ പറഞ്ഞു.
സാത്താനിക് വേഴ്സസ് എന്ന വിവാദ നോവൽ പുറത്തുവന്നതിനെത്തുടർന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖമനയ് റുഷ്ദിക്കെതിരേ പുറപ്പെടുവിച്ച ഫത്വ സ്വാധീനിച്ചിരുന്നോ എന്ന ചോദ്യോത്തോടു കൃത്യമായി പ്രതികരിക്കാൻ ഹാദി മാറ്റേർ തയ്യാറായില്ല.
“അയത്തുള്ള ഖമനയ്യോടു ബഹുമാനമുണ്ട്. അദ്ദേഹം വലിയൊരു വ്യക്തിത്വത്തിന് ഉടമയാണെന്നു കരുതുന്നു. ഇത്രമാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളത്”- എന്നായിരുന്നു മറുപടി. റുഷ്ദിയുടെ വിവാദനോവലിന്റെ രണ്ടു പേജുകൾ മാത്രമാണ് വായിച്ചിട്ടുള്ളതെന്നും ഹാദി മാറ്റേർ പറഞ്ഞു.
അതേസമയം റുഷ്ദിയുടെ കഴുത്തിൽ മൂന്നുതവണ കുത്തേറ്റതായി ഷട്ടോക്വ കൗണ്ടി ഡിസ്റ്റിക് അറ്റോണി സ്ഥികരീകരിച്ചു. വയറ്റിൽ നാല് മുറിപ്പാടുകളും ഉണ്ട്. വലതു കണ്ണിലും നെഞ്ചിലും ഇടിയേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിവാദനോവൽ വായിച്ചിട്ടില്ലെന്ന് റുഷ്ദിയെ വധിക്കാൻ ശ്രമിച്ച ഹാദി മാറ്റേർ
01:02 AM Aug 19, 2022 | Deepika.com