തായ്പെയ്: ചൈനയുടെ ശക്തമായ എതിർപ്പ് മറികടന്നുള്ള യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിന്നാലെ യുഎസ് കോൺഗ്രസ് അംഗങ്ങളും തായ്വാനിൽ. ഡെമോക്രാറ്റിക് പ്രതിനിധി എഡ് മാർക്കെയുടെ നേതൃത്വത്തിലാണ് സംഘം ദ്വിദിനസന്ദർശനത്തിനായി ഇന്നലെ തായ്വാനിലെത്തിയത്.
യുഎസ്-തയ്വാൻ ബന്ധത്തെക്കുറിച്ചും പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും പാർലമെന്റ് അംഗങ്ങൾ ചർച്ച നടത്തും. ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് സംഘം തായ്വാനിലെത്തിയത്. യുഎസ് സർക്കാരിന്റെ വിമാനത്തിൽ കോൺഗ്രസ് അംഗങ്ങൾ തായ്പെയ് വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. ചൈനയുടെ എതിർപ്പ് അവഗണിച്ച് നാൻസി പെലോസി കഴിഞ്ഞ രണ്ടിന് തായ്വാനിലെത്തിയതു മേഖലയെ സംഘർഷഭരിതമാക്കിയിരുന്നു.
തൊട്ടടുത്ത ദിവസം തായ്വാനെ ലക്ഷ്യമിട്ട് ചൈന സൈനികാഭ്യാസം നടത്തിയാണു സന്ദർശനത്തോടു പ്രതികരിച്ചത്. മിസൈലുകളും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഉൾപ്പെടുന്ന തായ്വാൻ വ്യോമാതിർത്തി പലവട്ടം കടന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമെന്ന നിലയിൽ തായ്വാൻ സർക്കാരിന് വിദേശസർക്കാരുകളുമായി ബന്ധപ്പെടാനാവില്ല എന്നാണ് ചൈനീസ് നിലപാട്.
സൈനികാഭ്യാസം പൂർത്തിയായിട്ടും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാനു മുകളിൽ പറക്കുന്നുണ്ട്. ഞായറാഴ്ച മാത്രം പത്തുതവണ ചൈനീസ് വിമാനങ്ങൾ കടലിടുക്കിനു മീതെ പറന്നുവെന്ന് തായ്വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുഎസ് കോൺഗ്രസ് അംഗങ്ങളും തായ്വാനിൽ
12:26 AM Aug 15, 2022 | Deepika.com