ന്യുയോർക്ക്: യുഎസിൽ പ്രഭാഷണപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ തുടരുന്ന പ്രശസ്തസാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്റർ സൗകര്യം നീക്കംചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. റുഷ്ദിക്കു സംസാരിക്കാൻ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലബനീസ് വേരുകളുള്ള ഹാദി മാറ്റാർ എന്ന 24 കാരൻ റുഷ്ദിയെ ആക്രമിച്ചത്. പ്രതിയെ സുരക്ഷാസേന പിടികൂടി. ഇറാന്റെ വിപ്ലവസേനയായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത ആരാധകനാണ് ഇയാൾ.
ഫേസ്ബുക്കിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. അതേസമയം ഇറാൻ സർക്കാരുമായി ഇയാൾക്കു നേരിട്ടു ബന്ധമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരേ വധശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പ്രോസിക്യൂട്ടർ പറഞ്ഞു.
അതിനിടെ ഹാദിയെ വാനോളം പുകഴ്ത്തുകയാണ് ഇറാൻ മാധ്യമങ്ങൾ. ധീരതയും കർത്തവ്യബോധവുമുള്ള മനുഷ്യനാണ് ഹാദിയെന്ന് തീവ്രയാഥാസ്ഥിതിക പത്രമായ കെയ്ഹാൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് റുഷ്ദിക്കെതിരേ ആക്രമണം നടന്നതെന്ന് യുഎസ് അധികൃതർ വിശദീകരിച്ചു. ഒരുതരത്തിലുള്ള പ്രകോപനവും ആക്രമണത്തിനു പിന്നിലില്ലെന്നും അവർ വ്യക്തമാക്കി.
സൽമാൻ റുഷ്ദി സംസാരിച്ചു
12:26 AM Aug 15, 2022 | Deepika.com