ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിനിടെ അക്രമിയുടെ കുത്തേറ്റ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ തുടരുന്നു. റുഷ്ദിക്കു സംസാരിക്കാനാവുന്നില്ലെന്ന് ഏജന്റ് ആൻഡ്രു വൈലി അറിയിച്ചതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എഴുപത്തിയഞ്ചുകാരനായ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ചശക്തി നഷ്ടമായേക്കും.
കുത്തേറ്റതിനെത്തുടർന്ന് കരളിന് കേടുപാടുസംഭവിച്ചു. കൈയിലേക്കുള്ള ഞരന്പിനും തകരാറുണ്ടെന്ന് വൈലി പറഞ്ഞുവെന്നാണ് റിപ്പോർട്ടിലുള്ളത്.
ന്യൂജഴ്സിയിലെ ഫെയർവ്യൂ സ്വദേശി ഹാദി മാറ്റാർ എന്ന 24 കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു തൊട്ടുപിന്നാലെ ഇയാൾ പിടിയിലായി. മറ്റുകേസുകളൊന്നും ഹാദിക്കെതിരേയില്ലെന്നു പോലീസ് പറഞ്ഞു. റുഷ്ദിയുടെ പരിക്കിന്റെ സ്വഭാവവും ഉൾപ്പെടെ കണ്ടെത്തിയശേഷമായിരിക്കും പ്രതിക്കെതിരേയുള്ള കുറ്റങ്ങൾ ചുമത്തൂക.
പ്രഭാഷണത്തിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. നിലത്തുവീണ റുഷ്ദിക്ക് അടിയന്തര വൈദ്യശുശ്രൂഷ നൽകിയശേഷമാണ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഹാദി പിന്നിലൂടെ എത്തിയാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വേദിയിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു.
ഹാദിക്ക് ലബനൻ ബന്ധം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുള്ള വിഭാഗക്കാരോട് അനുഭാവം പ്രകടിപ്പിച്ചിരുന്നയാളാണ് അക്രമി. റുഷ്ദിയെ ആക്രമിച്ചത് എന്തിനാണെന്നതിൽ ഇപ്പോഴും അന്വേഷണസംഘത്തിനു വ്യക്തത ലഭിച്ചിട്ടില്ല.
സാത്താന്റെ വചനങ്ങൾ എന്ന വിവാദകൃതിയുടെ പേരിൽ റുഷ്ദിക്കെതിരേ 33 വർഷങ്ങൾക്കു മുൻപ് ഫത്വ പുറപ്പെടുവിച്ച ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള ഖമനിയുടെ ചിത്രം ഹാദിയുടെ ഫേസ്ബുക്കിൽ നേരത്തേ ഉണ്ടായിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1988 ലാണ് റുഷ്ദിയുടെ വിവാദനോവൽ പുറത്തിറങ്ങുന്നത്. വിവാദമായതോടെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ കൃതി നിരോധിച്ചിരുന്നു. 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാൻ ഇറാൻ നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്.
സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ
01:05 AM Aug 14, 2022 | Deepika.com