ബെയ്ജിംഗ്: കിഴക്കന്‍ ചൈനയില്‍ പുതിയ വൈറസ് രോഗം മനുഷ്യരില്‍ കണ്ടെത്തി. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യയിലാണ് 35 പേർക്ക് നോവൽ ലാംഗിയ ഹെനിപാവൈറസ് (ലായി അഞ്ച്) സ്ഥിരീകരിച്ചത്. കടുത്ത പനിയും ശരീരവേദനയും ചുമയുമാണു ലക്ഷണം. മൃഗങ്ങളിൽനിന്നാണു രോഗം മനുഷ്യരിലേക്കു പടരുന്നത്.
രോഗബാധിതനുമായി സന്പർക്കത്തിൽ വരുന്നവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ചൈന, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണു രോഗം കണ്ടെത്തിയത്. ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രോഗംമൂലം ഇതുവരെ മരണം സംഭവിച്ചിട്ടില്ലെന്നു ഗവേഷണത്തിൽ പങ്കെടുത്ത സിംഗപ്പൂർ ഡ്യൂക്ക്-എൻയുഎസ് മെഡിക്കൽ സ്കൂളിലെ വാംഗ് ലിൻഫ ഗ്ലോബൽ ടൈംസിനോടു പറഞ്ഞു.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രകൃതിയിൽനിന്നു മനുഷ്യരിലേക്കു വിവിധ തരം വൈറസുകൾ വ്യാപിക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ടെലികളിൽനിന്നാണു രോഗം മനുഷ്യരിലേക്ക് പടർന്നിരിക്കുന്നത്. സസ്തനികളാണ് ലായി അഞ്ച് വൈറസിന്റെ വാഹകരായി കാണപ്പെടുന്നത്. നായ്ക്കളിലും ആടുകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ പുതിയ വൈറസ്
12:12 AM Aug 11, 2022 | Deepika.com