ടോക്കിയോ: ഷിൻസോ ആബെയുടെ കൊലപാതകിയുമായി ബന്ധമുള്ള യൂണിഫിക്കേഷൻ ചർച്ച് വിവാദത്തെത്തുടർന്ന് ജാപ്പനീസ് കാബിനിറ്റ് പ്രധാനമന്ത്രി ഫുമികോ കിഷിഡ പുനഃസംഘടിപ്പിച്ചു. പത്തുമാസത്തെ ഭരണത്തിനിടെ കിഷിഡ ഇതു രണ്ടാംവട്ടമാണ് കാബിനറ്റ് പുനഃസംഘിപ്പിക്കുന്നത്. മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ കൊലപാതകിക്കു ബന്ധമുള്ള യൂണിഫിക്കേഷൻ ചർച്ചുമായി ഭരണകക്ഷിയിലെ അംഗങ്ങൾക്കു ബന്ധമുണ്ടെന്ന വാർത്തയെത്തുടർന്ന് കിഷിഡയുടെ ജനപ്രീതി ഇടിഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ചർച്ചുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നു കിഷിഡ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലൈ എട്ടിനാണുആബെ വെടിയേറ്റു മരിച്ചത്. കൊലപാതകിയുടെ അമ്മ യൂണിഫിക്കേഷൻ ചർച്ചിനു സംഭാവന നൽകുന്നതിൽ അയാൾ അസ്വസ്തനാണെന്നു മാധ്യമറിപ്പോർട്ട് ഉണ്ടായിരുന്നു. ചർച്ചുമായുള്ള മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ബന്ധം വെളിപ്പെടുത്തണമെന്നു താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിഷിഡ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
2021 സെപ്റ്റംബറിൽ യൂണിഫിക്കേഷൻ ചർച്ചിന്റെ യൂണിവേഴ്സിൽ പീസ് ഫൗണ്ടേഷന്റെ കൊറിയൻ ഉപദ്വീപിലെ പ്രവർത്തനത്തെ വീഡിയോസന്ദേശത്തിൽ ആബെ പ്രകീർത്തിച്ചിരുന്നു. ആബെയുടെ വീഡിയോ സന്ദേശമാണു കൊലപാതകിയെ പ്രകോപിപ്പിച്ചതെന്നു റിപ്പോർട്ടുണ്ടായിരുന്നു. കൊറിയൻ വ്യവസായി സൺ മ്യൂംഗ് മൂൺ സ്ഥാപിച്ച മതസംഘടനയാണു യൂണിഫിക്കേഷൻ ചർച്ച്.
ജാപ്പനീസ് കാബിനറ്റ് പുനഃസംഘടിപ്പിച്ചു
12:12 AM Aug 11, 2022 | Deepika.com