ഗാസാ സിറ്റി: മൂന്നു ദിവസം നീണ്ട ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനു താത്കാലിക വിരാമമായി. കഴിഞ്ഞവർഷം ഹമാസും ഇസ്രയേലും തമ്മിൽ നടന്ന 11 ദിവസത്തെ യുദ്ധത്തിനുശേഷം മേഖലയിൽ ഭീതിപരത്തിയ മറ്റൊരു സംഘർഷത്തിനു താത്കാലിക വെടിനിർത്തലിലൂടെ അന്ത്യമായി.
ഇസ്രയേൽ പിടികൂടിയ ഇസ്ലാമിക് ജിഹാദി സംഘത്തിലെ രണ്ടു മുതിർന്ന നേതാക്കളെ വിട്ടയയ്ക്കാമെന്ന ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചയ്ക്കു ശേഷമാണു താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രേലി സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള പലസ്തീൻ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പ് ഇസ്രയേൽ പ്രദേശത്ത് റോക്കറ്റ് ആക്രമണവും നടത്തി. ഇസ്രയേൽ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പലസ്തീനികൾ കൊല്ലപ്പെട്ടു.
311 പേർക്കു പരിക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട 12 പേർ തങ്ങളുടെ പ്രവർത്തകരാണെന്ന് ഇസ്ലാമിക് ജിഹാദികൾ പറഞ്ഞു. ജിഹാദികളുടെതന്നെ റോക്കറ്റ് ലക്ഷ്യം തെറ്റി പൊട്ടിത്തെറിച്ചാണ് ആളുകൾ മരിച്ചതെന്ന് ഇസ്രയേൽ ആരോപിച്ചു.
ഗാസ അതിർത്തി തിങ്കളാഴ്ച ഭാഗികമായി തുറന്നു. ഇന്ധന ട്രക്കുകളും അവശ്യസാധാന ചരക്കുവാഹനങ്ങളും അതിർത്തി കടന്നു. സംഘർഷം ആരംഭിച്ച വെള്ളിയാഴ്ച മുതൽ ഗാസ അതിർത്തി അടച്ചിരുന്നു. ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ച ഗാസയിലെ വൈദ്യുതിനിലയം തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചു.
പലസ്തീൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതോടെ തെക്കൻ ഇസ്രയേലിലെ ജീവിതം ദുഃസഹമായിരുന്നു. യാത്രയ്ക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ നീക്കി.
മൂന്നു ദിവസത്തെ പോരാട്ടം തങ്ങൾക്കാണു മേൽക്കോയ്മ നൽകിയിരിക്കുന്നതെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടു. ഇസ്ലാമിക് ജിഹാദി കമാൻഡർ ഖാലിദ് മൻസൗറിനെ ശനിയാഴ്ച ഇസ്രയേൽ റോക്കറ്റ് ആക്രമണത്തിൽ വധിച്ചിരുന്നു.
പലസ്തീനിൽ താത്കാലിക വെടിനിർത്തൽ
12:39 AM Aug 09, 2022 | Deepika.com