കൊളംബോ: ഇന്ത്യയുടെ സമ്മർദത്തെത്തുടർന്നു ചൈനീസ് ചാരക്കപ്പലിന്റെ ശ്രീലങ്കൻ തുറമുഖത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ സംഭവത്തിൽ ബെയ്ജിംഗ് ഇടപെടുന്നു. ശ്രീലങ്കൻ അധികൃതരുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് ചൈനീസ് എംബസി ശ്രമംതുടങ്ങി. ലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ചൈനീസ് അംബാസഡർ ചി ഷെങ്ഹോംഗും അടച്ചിട്ടമുറിയിൽ കൂടിക്കാഴ്ച നടത്തിയതായി ശ്രീലങ്കൻ ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും പ്രസിഡന്റിന്റെ ഓഫീസ് ഇത് നിരാകരിച്ചു.
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5-ന്റെ യാത്രയാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. ചൈനയിലെ ജ്യാങ്കിനിൽനിന്ന് ലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് വ്യാഴാഴ്ച കപ്പൽ എത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ യാത്ര നിർത്തിവയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെടുകയായിരുന്നു.
ചൈനീസ് കപ്പലിന്റെ യാത്രയെക്കുറിച്ച് വിവരംലഭിച്ച ഉടൻ ആശങ്ക ഉയർത്തിയ ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ നിരീക്ഷിക്കുന്നതിനും സാറ്റലൈറ്റ് ട്രാക്കിംഗിനും കപ്പലിന് ശേഷിയുണ്ട്.
നാനൂറിലേറെ ജീവനക്കാരുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചാൽ, ഒഡിഷയിലെ വീലർ ദ്വീപിൽനിന്നുള്ള ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയുമെന്നാണ് ആശങ്ക. മറ്റു തന്ത്രപ്രധാനകേന്ദ്രങ്ങളുടെ നിരീക്ഷണത്തിനും ചൈനീസ് കപ്പൽ ശ്രമിച്ചേക്കും. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യ എതിർപ്പുയർത്തുന്നത്.
ചാരക്കപ്പലിന്റെ യാത്ര: അനിശ്ചിതത്വം നീക്കാൻ ചൈന
12:40 AM Aug 08, 2022 | Deepika.com