ബെയ്ജിംഗ്: നാൻസി പെലോസിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ പ്രകോപനത്തിൽ തായ്വാനു ചുറ്റം ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് ചൈനയുടെ തിരിച്ചടി. തായ്വാൻ സ്വന്തം പ്രവിശ്യയാണെന്നു വാദിക്കുന്ന ചൈന, പെലോ സിയുടെ സന്ദർശനത്തെ അതിശക്തമായാണ് എതിർത്തത്.
സിംഗപ്പൂരിൽനിന്ന് തായ്വാനിലെത്തിയ യുഎസ് സ്പീക്കർ ബുധനാഴ്ച വൈകുന്നേരത്തോടെ യുഎസിന്റെ ഏറ്റവുമടുത്ത സഖ്യരാജ്യങ്ങളിലൊന്നായ ദക്ഷിണകൊറിയയിലേക്കു പറക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തായ്വാൻ ദ്വീപിനു ചുറ്റുമുള്ള കടലിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശേഷി വെളിപ്പെടുത്തി സൈനികാഭ്യാസം തുടങ്ങിയത്. തായ്വാന്റെ ഭൂപടം ഉൾപ്പെടുത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ ചൈനീസ് ടെലിവിഷനുകൾ സൈനികാഭ്യാസം സ്ഥിരീകരിക്കുകയും ചെയ്തു.
ദ്വീപിന്റെ വടക്കൻ തീരത്ത് രണ്ട് പ്രദേശങ്ങളിൽ നേരത്തേതന്നെ ചൈനീസ് സേന നിലയുറപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചത്.
ചൈനീസ് സേന ദ്വീപിലെ പലയിടത്തും കടന്നുകയറി. തായ്വാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തിൽ സൈനിക ഹെലികോപ്റ്ററുകള്‍ താഴ്ന്നുപറന്ന് പ്രകോപനം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പിഎൽഎയുടെ കിഴക്കൻ തിയറ്റർ കമാൻഡ് തൊടുത്തുവിട്ട രണ്ട് ഡിഎഫ്-15 ബാലിസ്റ്റിക് മിസൈലുകൾ ദ്വീപിനു മുകളിലൂടെ പറന്ന് തായ്വാൻ കടലിടുക്കിൽ പതിച്ചതായി തായ്വാനും സ്ഥിരീകരിച്ചു.
ദീർഘദൂര റോക്കറ്റുകൾ ഉപയോഗിച്ചുവരെ പ്രകോപനം തുടരുന്നതിനാൽ രാജ്യം അതീവജാഗ്രതയിലാണെന്ന് തായ്വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഞായറാഴ്ച ഉച്ചവരെ സൈനികാഭ്യാസം തുടരുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്.
തായ്വാനെക്കുറിച്ച് വായ് തുറക്കാതെ പെലോസി
സിയൂൾ: സന്ദർശനത്തിലൂടെ പ്രകോപനമുണ്ടാക്കിയെങ്കിലും ദക്ഷിണകൊറിയയിലെത്തിയപ്പോൾ തായ്വാൻ പരാമർശം യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ഒഴിവാക്കി. ചൈന-തായ്വാൻ ബന്ധത്തെക്കുറിച്ചുള്ള ഏതൊരു പരാമർശവും മേഖലയിലെ സംഘർഷം ആളിക്കത്തിക്കുമെന്ന വിലയിരുത്തലിലാണിത്.
തായ്വാനിൽനിന്നു പെലോസിയും സംഘവും ബുധനാഴ്ച വൈകുന്നേരത്തോയാണ് ദക്ഷിണകൊറിയയിൽ എത്തിയത്.
പെലോസിയുടെ സന്ദർശനത്തിൽ പ്രകോപനം;ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് ചൈന
12:53 AM Aug 05, 2022 | Deepika.com