കീവ്: യുക്രെയ്ൻ നഗരങ്ങൾക്കു നേരേ റഷ്യൻസേന ഷെല്ലാക്രമണം നടത്തി. തെക്കൻനഗരമായ മൈക്കോളോവിനു നേർക്കായിരുന്നു രൂക്ഷമായ ആക്രമണം. 24 മണിക്കൂറിനിടെ നാലു നാട്ടുകാർ കൊല്ലപ്പെടുകയും പത്തിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.
മൈക്കളോവിലെ രണ്ടു ജില്ലകളിലായിരുന്നു ആക്രമണം. നിക്കോപോളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 50 വീടുകൾ തകർന്നു. 1.07 ലക്ഷം പേർ വസിക്കുന്ന നഗരത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സാപോറിഷ്യ ന്യൂക്ലിയർ പവർ പ്ലാന്റിനു സമീപമുള്ള നഗരമാണു നിക്കോപോൾ. യുദ്ധത്തിന്റെ ആരംഭകാലത്തുതന്നെ റഷ്യൻസൈന്യം സാപോറിഷ്യ ന്യൂക്ലിയർ പ്ലാന്റ് പിടിച്ചെടുത്തിരുന്നു.
വടക്കൻ മേഖലയിലും റഷ്യൻ ആക്രമണം രൂക്ഷമായിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖർകീവിൽ നിരവധി വ്യവസായശാലകൾക്കു നാശനഷ്ടമുണ്ടായി. റഷ്യ നിരന്തരം ആക്രമണം നടത്തുന്ന നഗരമാണു ഖർകീവ്. തൊട്ടടുത്തുള്ള ചുഹിവ് നഗരത്തിലെ അഞ്ചുനില പാർപ്പിടസമുച്ചയത്തിൽ റോക്കറ്റ് പതിച്ചു.
കിഴക്കൻ മേഖലയായ ഡോണെറ്റ്സ്കിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ ആക്രമണം നടത്തി. ഒക്കേറെട്ടിൻ ഗ്രാമത്തിൽ ഒരു സ്കൂൾ തകർക്കപ്പെട്ടു
യുക്രെയ്ൻ നഗരങ്ങൾക്കു നേരേ റഷ്യൻ ഷെല്ലാക്രമണം, നാലു മരണം
11:45 PM Aug 04, 2022 | Deepika.com