കീവ്: റഷ്യൻ അധിനിവേശത്തിനുശേഷം ആദ്യമായി യുക്രെയ്നിലെ ഒഡേസ തുറമുഖത്തുനിന്ന് ആദ്യത്തെ ധാന്യക്കപ്പൽ പുറപ്പെട്ടതായി അടിസ്ഥാനസൗകര്യവികസന മന്ത്രി ഒലക്സാണ്ടർ കുബ്രക്കോവ് തിങ്കളാഴ്ച അറിയിച്ചു.
സൈറി ലിയോണിന്റെ പതാകയുള്ള റസോനി ചരക്കുകപ്പലാണ് 26,000 ടൺ ധാന്യവുമായി ലബനനിലെ ട്രിപ്പോളി തുറമുഖത്തേക്ക് പുറപ്പെട്ടത്. തുർക്കി, യുഎൻ കരാർ അനുസരിച്ചാണ് യുദ്ധം നടക്കുന്ന യുക്രെയ്നിൽനിന്ന് ധാന്യക്കയറ്റുമതി നടത്താൻ ധാരണയിലെത്തിയത്. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയും തുർക്കിയും യുഎന്നുമായി പ്രത്യേകം കരാരിൽ ഒപ്പുവച്ചിരുന്നു.
ആഗോളതലത്തിൽ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കാനാണ് യുക്രെയ്നിൽ നിന്നുള്ള കയറ്റുമതി പുനഃസ്ഥാപിച്ചത്. 100 കോടി ഡോളറാണ് കയറ്റുമതിയിലൂടെ ലഭിക്കുക. യുദ്ധം നടക്കുന്ന രാജ്യത്തെ കർഷകർക്ക് ഇത് ആശ്വാസമാകുമെന്നും അടുത്ത കൃഷിക്ക് വിത്തിറക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒഡേസയിൽനിന്ന് പുറപ്പെട്ട ചരക്കുകപ്പൽ ചൊവ്വാഴ്ച ഇസ്താംബുൾ തുറമുഖത്തെത്തും. യുഎൻ-തുർക്കി മധ്യസ്ഥതയിലുള്ള യുക്രെയ്ൻ-റഷ്യ കരാർ പ്രകാരം കപ്പൽ സംയുക്തസംഘം പരിശോധിച്ചശേഷമാകും ട്രിപ്പോളിയിലേക്ക് യാത്ര തുടങ്ങുകയെന്ന് തുർക്കി പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റസോനിക്കു പിന്നാലെ അടുത്ത ചരക്കുകപ്പലും ഒഡേസയിൽനിന്ന് പുറപ്പെടുമെന്നും തുർക്കി പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുക്രെയ്നിൽനിന്നുള്ള ആദ്യ ധാന്യക്കപ്പൽ പുറപ്പെട്ടു
12:15 AM Aug 02, 2022 | Deepika.com