ബെയ്ജിംഗ്: തായ്വാൻ പ്രശ്നത്തിൽ ഇടപെടാനുള്ള യുഎസ് ശ്രമത്തിനു മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്.
വ്യാപാരം, സാങ്കേതികമേഖല എന്നിവയുൾപ്പെടെ മറ്റു മേഖലകളിലൊന്നും പുരോഗതിയുണ്ടാക്കാൻ മൂന്നുമണിക്കൂറോളം അസാധാരണമാംവിധം നീണ്ട ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കൾക്കും കഴിഞ്ഞില്ല.
അതേസമയം കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത അന്വേഷിക്കുകയും ചെയ്തു. ഇന്തോനേഷ്യയിൽ നവംബറിൽ നടക്കുന്ന ജി 20 രാഷ്ട്രനേതാക്കളുടെ യോഗത്തിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നു യുഎസ് ഉന്നതകേന്ദ്രങ്ങൾ പിന്നീട് വിശദീകരിച്ചു.
തായ്വാൻ പ്രശ്നത്തിൽ പ്രതികരിക്കുന്നതിനു മുന്പ് ചരിത്രപരമായ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ബൈഡനോട് ചൈനീസ് പ്രസിഡന്റ് നിർദേശിച്ചത്. തായ്വാൻ കടലിടുക്കിന്റെ രണ്ടു ഭാഗങ്ങളും ചൈനയുടെ ഭാഗമാണെങ്കിലും അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കണമെന്നായിരുന്നു ചിൻപിംഗിന്റെ ആവശ്യം. തായ്വാൻ സ്വാതന്ത്ര്യസേന എന്ന പേരിൽ പുറത്തുനിന്നും ഇടപെടാനും അനുവദിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
പ്രശ്നത്തിൽ യുഎസിന്റെ നിലപാട് മാറ്റിയിട്ടിലെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്നതിനോ ഇപ്പോഴത്തെ സ്ഥിതിഗതികൾ മാറ്റുന്നതിനോ ഉള്ള ശ്രമങ്ങളെയാണ് എതിർക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കിയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കാതെ റഷ്യക്കൊപ്പം ചൈന തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിൽ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് തായ്വാൻ പ്രശ്നത്തിലുള്ള ഭിന്നതയും.
തായ്വാൻ പ്രശ്നം: ബൈഡനു താക്കീതുമായി ചൈന
01:53 AM Jul 30, 2022 | Deepika.com