കൊളംബോ: സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിന് പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നീക്കം.
സർക്കാരിന്റെ ഭാഗമാകാൻ പ്രതിപക്ഷകക്ഷികളെ അനുനയിപ്പിക്കാനാണ് ശ്രമം. ഒരാഴ്ചയ്ക്കുള്ളിൽ ചർച്ചകൾ പൂർത്തിയാക്കുമെന്നാണ് സൂചന. ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ മൈത്രീപാല സിരിസേനയുമായി വിക്രമസിംഗെ വ്യാഴാഴ്ച ചർച്ച നടത്തി.
മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവേഗെയ (എസ്ജെബി) സർക്കാരിൽ പങ്കാളിയാകില്ല. എന്നാൽ ചില എംപിമാർ വ്യക്തിപരമായി സർക്കാരിൽ പങ്കാളിയാകാൻ തയാറെടുക്കുന്നുണ്ട്. നാഷണൽ ഫ്രീഡം ഫ്രണ്ട് (എൻഎഫ്എഫ്) നേതാവ് വിമൽ വീരവാസനയും റനിലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതിനിടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയത്തിനുള്ള സാന്പത്തിക നയം രൂപീകരിച്ചാലേ ശ്രീലങ്കയ്ക്കു കൂടുതൽ സാന്പത്തിക സഹായം അനുവദിക്കൂ എന്ന് ലോകബാങ്ക് അറിയിച്ചു.
വായ്പാ തിരിച്ചടവിന്റെ പുനഃക്രമീകരണത്തിനായി ചൈന ഉൾപ്പെടെ രാജ്യങ്ങളുമായി ചർച്ച തുടങ്ങാൻ മറ്റൊരു സാന്പത്തിക സംവിധാനമായ ഐംഎംഎഫും നിർദേശിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ താറുമാറായ സന്പദ്ഘടനയിലും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിലും കടുത്ത ആശങ്കയുണ്ടെന്നും ലോകബാങ്ക് വ്യക്തമാക്കി.
സർവകക്ഷി സർക്കാരിന് ശ്രീലങ്കയിൽ ചർച്ചകൾ
01:53 AM Jul 30, 2022 | Deepika.com