പ്യോഗ്യാംഗ്: അണ്വായുധങ്ങൾ വിന്യസിക്കാൻ ഉത്തരകൊറിയ തയാറാണെന്നു കിം ജോംഗ് ഉൻ. അമേരിക്കയുമായുള്ള യുദ്ധത്തിന് ഉത്തരകൊറിയ പൂർണസജ്ജമാണ്. കൊറിയൻ യുദ്ധവാർഷികച്ചടങ്ങിലാണ് കിമ്മിന്റെ പ്രഖ്യാപനം. 1950-53 കാലത്തു നടന്ന യുദ്ധത്തിൽ ജയിച്ചുവെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.
അമേരിക്കയിൽനിന്നുള്ള ആണവഭീഷണിയാണ് ഉത്തരകൊറിയയെ സ്വയംപ്രതിരോധത്തിനു പ്രേരിപ്പിക്കുന്നതെന്നു കിം പറഞ്ഞു. ഉത്തരകൊറിയയുടെ സൈനിക പദ്ധതികളെ പ്രകോപനങ്ങളെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്.
ഉത്തരകൊറിയയെ ആക്രമിക്കാൻ ദക്ഷിണകൊറിയ മുതിർന്നാൽ അവിടത്തെ സർക്കാരും പട്ടാളവും തുടച്ചുനീക്കപ്പെടും. ഉത്തരകൊറിയ ആക്രമണത്തിനു തയാറെടുക്കുന്നുവെന്ന സൂചന ലഭിച്ചാൽ മുതിർന്ന നേതാക്കളെയും അണ്വായുധ സംവിധാനങ്ങളെയും ആദ്യമേതന്നെ നശിപ്പിക്കാനുള്ള പദ്ധതി ദക്ഷിണകൊറിയ പുനരുജ്ജീവിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു കിം ഇതു പറഞ്ഞത്.
ഉത്തരകൊറിയ ഏഴാമത് അണ്വായുധ പരീക്ഷണത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു കിമ്മിന്റെ ഭീഷണി. ഏതു സമയവും പരീക്ഷണം ഉണ്ടായേക്കാമെന്നാണ് അമേരിക്ക പറഞ്ഞിട്ടുള്ളത്. 2017ലായിരുന്നു ഉത്തരകൊറിയയുടെ അവസാന ആണവപരീക്ഷണം. ഈ വർഷം അവർ 31 തവണ മിസൈലുകൾ പരീക്ഷിച്ചിട്ടുണ്ട്.
ആണവഭീഷണിയുമായി കിം ജോംഗ് ഉൻ
12:42 AM Jul 29, 2022 | Deepika.com