ബ്രസൽസ്: റഷ്യ പ്രകൃതിവാതക വിതരണം നിർത്തിവച്ചേക്കുമെന്ന ഭയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ. മുൻകരുതലെന്നവിധം ഓഗസ്റ്റ് മുതൽ മാർച്ച് വരെ അംഗരാജ്യങ്ങളുടെ വാതക ഉപയോഗത്തിൽ 15 ശതമാനം കുറവു വരുത്താൻ യൂറോപ്യൻ യൂണിയൻ ഇന്നലെ തീരുമാനമെടുത്തു.
ജർമനിക്കു നല്കുന്ന വാതകത്തിൽ വീണ്ടും കുറവു വരുത്തുമെന്നു റഷ്യയിലെ ഗ്യാസ്പ്രോം കന്പനി അറിയിച്ചതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്. ഒന്നാം നോർഡ് സ്ട്രീം പൈപ്പ്ലൈനിലെ ടൈർബൈനുകളിലൊന്നിന് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന കാരണമാണു ഗ്യാസ്പ്രോം നല്കുന്നത്. അതേസമയം ഇത്തരം തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണു ജർമനി പ്രതികരിച്ചത്.
യൂറോപ്പിലേക്കുള്ള വാതക ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽനിന്നാണ്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കു യൂറോപ്യൻ യൂണിയൻ മുതിർന്നെങ്കിലും വാതകത്തെ തൊടാൻ തയാറായിട്ടില്ല. റഷ്യ അവസരം മുതലാക്കി വാതകത്തെ ആയുധമാക്കുകയാണെന്നു യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നു.
പതിവുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായി റഷ്യ ഈ മാസം പത്തു ദിവസം വാതകവിതരണം നിർത്തിവച്ചിരുന്നു. ഇതോടെ റഷ്യ ഇനി യൂറോപ്പിനു വാതകം നല്കില്ലെന്ന ഭീതി പരന്നിരുന്നു. ആറു ദിവസം മുന്പ് വിതരണം പുനഃസ്ഥാപിച്ചെങ്കിലും അളവിൽ കുറവു വരുത്തി.
യൂറോപ്യൻ രാജ്യങ്ങൾ ശൈത്യകാലത്തിനു മുന്നോടിയായി പരമാവധി വാതകം സംഭരിക്കാനുള്ള ശ്രമത്തിലാണ്. ഇതു തടയാനും ഊർജകാര്യത്തിലുള്ള ആശ്രിതത്വം ഉറപ്പുവരുത്താനും വേണ്ടിയാണു റഷ്യ അളവിൽ കുറവുവരുത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വ്യവസായ ആവശ്യങ്ങൾക്കും ശൈത്യകാലത്ത് ചൂടിനും വാതകം കൂടിയേ തീരൂ. ശൈത്യകാലത്ത് ലഭ്യത ഉറപ്പാക്കാനാണ് അംഗരാജ്യങ്ങൾ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് യൂറോപ്യൻ യൂണിയൻ എത്തിയത്. അതേസമയം ഇതിൽ നിർബന്ധം വച്ചിട്ടില്ല. രാജ്യങ്ങൾ സ്വയം നിയന്ത്രിക്കണം. റഷ്യ കൂടുതൽ പ്രതികൂല നടപടികളിലേക്കു കടന്നാൽ യൂണിയനും കൂടുതൽ നടപടികൾ ആലോചിക്കും.
റഷ്യ വാതകത്തെ യൂറോപ്യൻ ജനതയ്ക്കെതിരായ ആയുധമാക്കുകയാണെന്നും അളവു കുറച്ച് ഭീതി വിതയ്ക്കുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു.
റഷ്യ വാതകവിതരണം നിർത്തുമെന്നു പേടി; യൂറോപ്പ് ഉപയോഗം കുറയ്ക്കുന്നു
01:10 AM Jul 27, 2022 | Deepika.com