മുംബൈ:രാജ്യത്തെ ആദ്യ 5ജി സ്പെക്ട്രം ലേലത്തിനു തുടക്കമായി.ആദ്യ ദിനമായ ഇന്നലെ 1.45 ലക്ഷം കോടി രൂപയുടെ ഓഫർ ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ലേലം ഇന്നും തുടരും. 4.3 ലക്ഷം കോടി രൂപ വില വരുന്ന 72 ജിഗാ ഹേർട്സ് റേഡിയോ തരംഗങ്ങളാണു ലേലത്തിൽ വച്ചിരിക്കുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ, അദാനി എന്റർപ്രൈസസ് എന്നീ കന്പനികളാണു ലേലത്തിൽ പങ്കെടുക്കുന്നത്.
14,000 കോടി രൂപ കെട്ടിവച്ച് ഏറ്റവും കൂടുതൽ സ്പെക്ട്രത്തിനായി രംഗത്തുള്ളതു റിലയൻസ് ജിയോ ആണ്. കെട്ടിവച്ച തുകയുടെ ഒന്‍പത് മടങ്ങ് തുകയുടെവരെ സ്പെക്ട്രം സ്വന്തമാക്കാൻ അനുവാദമുള്ളതിനാൽ 1.26 ലക്ഷം കോടി രൂപയുടെവരെ സ്പെക്ട്രം ജിയോയ്ക്ക് പിടിക്കാൻ കഴിയും. 5500 കോടി രൂപ കെട്ടിവച്ച് ഭാരതി എയൽടെൽ അണ് രണ്ടാം സ്ഥാനത്തുള്ളത്. വോഡഫോണ്‍ ഐഡിയ 2200 കോടി രൂപയും അദാനി ഗ്രൂപ്പ് 100 കോടി രൂപയും കെട്ടിവച്ചിട്ടുണ്ട്. തങ്ങളുടെ സ്വകാര്യ സേവനത്തിന് ഉപയോഗിക്കാനായാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുന്നത്.
4ജിയേക്കാൾ 10 മടങ്ങ് വേഗമുള്ള ഇന്റർനെറ്റ് നല്കുന്ന 5ജി ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലഭ്യമായിത്തുടങ്ങുമെന്നാണു ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലാകും ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാവുക.
5ജി ലേലത്തിനു തുടക്കമായി; ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയുടെ ഓഫർ
11:45 PM Jul 26, 2022 | Deepika.com