കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന് 2022-23 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 115.35 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 10.31 കോടി രൂപയായിരുന്ന ലാഭത്തില്‍നിന്നു 1018.82 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 17.92 ശതമാനം വര്‍ധിച്ച് 30,335 കോടി രൂപയായി. കാസ അനുപാതം 399 പോയിന്റുകള്‍ വര്‍ധിച്ച് 34.39 ശതമാനത്തിലെത്തി.
സേവിംഗ്സ് നിക്ഷേപം 18.12 ശതമാനവും കറന്റ് നിക്ഷേപം 16.86 ശതമാനവും വര്‍ധിച്ച് യഥാക്രമം 25,457 കോടി രൂപയും 4,878 കോടി രൂപയുമെത്തി. കോര്‍ നിക്ഷേപങ്ങള്‍ 8.11 ശതമാനം വര്‍ധിച്ച് 86,460 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 3.50 ശതമാനം വര്‍ധിച്ച് 27,598 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11.32 ശമതാനം വര്‍ധിച്ച് മുന്‍വര്‍ഷത്തെ 542 കോടിയില്‍നിന്ന് ഇക്കുറി 603 കോടി രൂപയിലെത്തി.
മൊത്തം വായ്പകളില്‍ 10.95 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കോര്‍പറേറ്റ് വായ്പകളില്‍ 30.76 ശതമാനവും കോര്‍പറേറ്റ് വിഭാഗത്തില്‍ ട്രിപ്പിൾ എ റേറ്റുള്ള വലിയ അക്കൗണ്ടുകളില്‍ (100 കോടി രൂപയ്ക്കു മുകളില്‍) 31 ശതമാനവും വര്‍ധനയുണ്ടായി. വാഹന വായ്പകള്‍ 30.93 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വായ്പകള്‍ 210.42 ശതമാനം വര്‍ധിച്ചു. സ്വര്‍ണ വായ്പയില്‍ 27.73 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച കൈവരിച്ചത്.
ഒരു ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബാങ്ക് വിതരണം ചെയ്തതിലൂടെ 330 കോടി രൂപയുടെ വായ്പ നല്‍കാനായി. ബിസിനസ് നയങ്ങള്‍ പുനര്‍ക്രമീകരിച്ച് നടപ്പിലാക്കിയത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന് പറഞ്ഞു.
ബാങ്ക് നടപ്പിലാക്കിയ മികച്ച റിക്കവറി സംവിധാനത്തിലൂടെ പുതിയ കിട്ടാക്കടങ്ങള്‍ മുന്‍ വര്‍ഷത്തെ 879 കോടി രൂപയില്‍നിന്ന് 48.67 ശതമാനം കുറഞ്ഞ് 435 കോടി രൂപയിലെത്തിക്കാന്‍ ബാങ്കിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 115.35 കോടി അറ്റാദായം
11:45 PM Jul 26, 2022 | Deepika.com