മുംബൈ: സുരക്ഷിതവും കാര്യക്ഷമവുമായ സേവനം നല്കുന്നതിൽ പരാജയപ്പെട്ടിട്ടും പരിഹാര നടപടി എടുക്കാത്തതിന് സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നല്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കന്പനിയുടെ വിമാനങ്ങൾ സർവീസിനിടെ സാങ്കേതിക തകരാറിലായതിനെത്തുടർന്നാണ് നടപടി. 18 ദിവസത്തിനിടെ എട്ടു തവണയാണ് സ്പൈസ് ജെറ്റ് വിമാനങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായത്.
ചൊവ്വാഴ്ച മാത്രം ഇത്തരത്തിൽ മൂന്നു സംഭവങ്ങളാണുണ്ടായി. ഡൽഹി- ദുബായ് സർവീസ് നടത്തുന്ന ബോയിംഗ് 737 മാക്സ് വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറങ്ങിയതും കൊൽക്കത്തയിൽനിന്നു പറന്നുയർന്ന ബോയിംഗ് 737 സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചു ലാൻഡ് ചെയ്തതും ഇതിൽ ഉൾപ്പെടുന്നു.
മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നല്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ യാതൊരുവിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. ഏപ്രിൽ ഒന്നു മുതൽ സ്പൈസ് ജെറ്റ് വിമാനങ്ങളിലുണ്ടായ സാങ്കേതിക തകരാറുകളെപ്പറ്റി അന്വേഷിച്ചിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതിന്റെയും സർവീസുകൾക്കു മുന്പ് സൂക്ഷ്മപരിശോധന ഇല്ലാത്തതിന്റെയും ഫലമായാണുതകരാറുകൾ സംഭവിച്ചതെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ഇതിനു പുറമേ, കന്പനിയുടെ സാന്പത്തികനിലയെ സംബന്ധിച്ചും നോട്ടീസിൽ പരാമർശമുണ്ട്. കന്പനിയുടെ സാന്പത്തികനില മോശമായതിനാലാണു തകരാറിലായ യന്ത്രഭാഗങ്ങൾക്കു പകരം വയ്ക്കാൻ സാധിക്കാത്തതെന്നാണു നോട്ടീസിൽ പറയുന്നത്.
സ്പൈസ് ജെറ്റിന് നോട്ടീസ്
12:19 AM Jul 07, 2022 | Deepika.com