കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ് പ്രവിശ്യ പിടിച്ചെടുത്ത റഷ്യൻ പട്ടാളം ഡോണറ്റ്സ്ക് പ്രവിശ്യയിലെ അവശേഷിക്കുന്ന ഭാഗങ്ങൾകൂടി കീഴടക്കാനായി പോരാട്ടം രൂക്ഷമാക്കി.
ഇരു പ്രവിശ്യകളും ചേർന്ന ഡോൺബാസ് മേഖല പൂർണമായി നിയന്ത്രണത്തിലാക്കുകയാണു റഷ്യയുടെ ലക്ഷ്യം.
ഡോണറ്റ്സ്കിലെ സിവെർസ്ക്, ഫെഡറോവ്ക, ബാക്മുഖ് മേഖലകളിൽ ആക്രമണം രൂക്ഷമാണ്.
യുക്രെയ്ന്റെ ഏറ്റവും പരിചയസന്പന്നരായ പട്ടാളക്കാർ പോരാടുന്ന സ്ലൊവിയാൻസ്ക്, ക്രാമറ്റോർസ്ക് നഗരങ്ങളിലും ഷെല്ലിംഗ് വർധിപ്പിച്ചിട്ടുണ്ട്. സ്ലോവിയാൻസ്ക് ആയിരിക്കും റഷ്യയുടെ അടുത്ത പ്രധാന ലക്ഷ്യം. നഗരത്തിലെ ആളുകൾ ഒഴിഞ്ഞുപോകണമെന്നു യുക്രെയ്ൻ അധികൃതർ നിർദേശിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തിങ്കളാഴ്ച ലുഹാൻസ്കിലെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവിശ്യയിൽ ചെറുത്തുനിൽപ്പു തുടർന്ന അവസാന നഗരമായ ലിസിച്ചാൻസ്കിൽനിന്നു യുക്രെയ്ൻ പട്ടാളക്കാർ പിന്മാറിയതാണു റഷ്യൻ വിജയം അനായാസമാക്കിയത്. റഷ്യൻ പട്ടാളം നഗരം പൂർണമായി നശിപ്പിക്കുന്നത് ഒഴിവാക്കാനായി തന്ത്രപരമായി പിന്മാറിയെന്നാണു യുക്രെയ്ൻ അറിയിച്ചത്.
അധിനിവേശ പ്രദേശങ്ങളിൽനിന്നു റഷ്യയെ തുരത്തുക വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. സമയവും അതിമാനുഷികത്വവും വേണ്ടുന്ന ദുഷ്കര കാര്യമാണിത്.
റഷ്യയുടെ അടുത്ത ലക്ഷ്യം സ്ലൊവ്യാൻസ്ക്
12:16 AM Jul 06, 2022 | Deepika.com