മുൻനിര ഓഹരിഇൻഡെക്സുകൾ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഒരുചുവടുകൂടി മുന്നേറി. തുടർച്ചയായ രണ്ടാംവാരമാണ് ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. നിഫ്റ്റി മുൻവാരം സൂചിപ്പിച്ച 15,900ലെ പ്രതിരോധം നിലനിർത്തിയപ്പോൾ സെൻസെക്സിന് 53,399 പോയിന്റിൽ എത്തിയവേളയിൽ കാലിടറി.
ബോംബെ സൂചിക 180 പോയിന്റും നിഫ്റ്റി 52 പോയിന്റും പ്രതിവാരമികവിലാണ്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജൂൺ സീരീസ് സെറ്റിൽമെന്റ് പിരിമുറുക്കം ഓപ്പറേറ്റർമാരെ വാരത്തിന്റെ തുടക്കംസ്വാധീനിച്ചു. ഇതിനിടയിൽ ഊഹക്കച്ചവടക്കാർ കവറിംഗിന് പ്രകടിപ്പിച്ച തിടുക്കവും ചാഞ്ചാട്ടം ശക്തമാക്കി.
നിഫ്റ്റി സൂചിക പിന്നിട്ട വാരത്തിലെ 15,699 പോയിന്റിൽനിന്നു 15,903വരെ ഉയർന്നു. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 15,901ൽ വിപണിക്ക് തടസം നേരിടുമെന്ന്. വിപണി ഈ റേഞ്ചിലേയ്ക്കു പ്രവേശിച്ച വേളയിൽ വിദേശ ഫണ്ടുകൾ മുൻനിര-രണ്ടാംനിരഓഹരി വിൽപ്പനയ്ക്ക് മത്സരിച്ചതോടെ നിഫ്റ്റി 15,511 ലേയ്ക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം15,752 പോയിന്റിലാണ്.
ഈവാരം 15,540ലെ താങ്ങ് നിലനിർത്തി 15,933ലേക്കു തിരിച്ചുവരാനുള്ള നിഫ്റ്റിയുടെ നീക്കം വിജയിച്ചില്ലെങ്കിൽ സ്വാഭാവികമായുംവീണ്ടും കനത്ത വിൽപ്പനയ്ക്ക് വിദേശ ഓപ്പറേറ്റർമാർ ശ്രമിക്കും. അതായതു വിപണി 15,329 ലേക്കും തുടർന്ന് 15,110 ലേക്കും തിരുത്തലിന് മുതിർന്നാൽ പുതിയ നിക്ഷേപത്തിന് ഊഹക്കച്ചവടക്കാർ അവസരം പ്രയോജനപ്പെടുത്താം.
ബോംബെ സെൻസെക്സ് 52,727ൽനിന്നു 53,400ലെ ആദ്യ പ്രതിരോധം തകർക്കാനുള്ള ശ്രമം 53,399പോയിന്റിൽ എത്തിയതോടെഅവസാനിച്ചു. ഇതേത്തുടർന്നുള്ള ദിവസങ്ങളിൽ സെൻസെക്സ് ശക്തമായി ചാഞ്ചാടി 52,094 വരെ ഇടിഞ്ഞെങ്കിലും വാരാന്ത്യം 52,907 പോയിന്റിലാണ്.
സെൻസെക്സിന് 53,506ഉം 54,105 പോയിന്റും പ്രതിരോധമേഖലയായി മാറാം. മുന്നേറാൻ വിപണി ക്ലേശിക്കുന്നുവെന്നു വ്യക്തമായാൽ സാങ്കേതിക തിരുത്തലിലേക്കു വിപണി വീണ്ടും പ്രവേശിക്കാനാണു സാധ്യത. അത്തരം ഒരു സാഹചര്യത്തിൽ സെൻസെക്സിന് താങ്ങു ലഭിക്കുക 52,201ലും 51,495 പോയിന്റിലുമാകും. ഈ ടാർജറ്റിൽനിന്നും പുറത്തുകടക്കാനുള്ള നീക്കംവിജയിക്കാതെ വന്നാൽ ഊഹക്കച്ചവടക്കാർ രംഗത്തുവീണ്ടും സജീവമാകും.
വിദേശഫണ്ടുകൾ കഴിഞ്ഞവാരം 6836 കോടി രൂപയുടെ ഓഹരിവിറ്റു. ആഭ്യന്തര ഫണ്ടുകൾ മൊത്തം 5926 കോടി രൂപ നിക്ഷേപിച്ചു. ജൂണിൽ വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ വിറ്റഴിച്ചത് 58,112 കോടി രൂപയുടെ ഓഹരികളാണ്. 2022ൽ ഒറ്റമാസം ഇത്ര ശക്തമായ വിൽപ്പനആദ്യമാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിൽ അവർ ഏകദേശം 68,815കോടിയുടെ വിൽപ്പന നടത്തിയിരുന്നു. ഒമ്പതു മാസമായി വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഈ കാലയളവിൽ അവർ 3.85 ലക്ഷം കോടിയുടെ വിൽപ്പന നടത്തി.
രാജ്യം ദീപാവലി ആഘോഷങ്ങളിലേക്കു തിരിയുന്നതിനു മുന്നോടിയായി വിദേശ ഫണ്ടുകൾ വാങ്ങലുകാരായി മാറാൻ സാധ്യത. മുൻ നിരയിലെ ഒട്ടുമിക്ക ഓഹരികളുടെയും നിരക്ക് ഒരുവർഷത്തെ താഴ്ന്ന നിലവാരത്തിൽ നീങ്ങുന്നത് ഓപ്പറേറ്റർമാരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിക്കാം.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 78.35ൽ നിന്നു റിക്കാർഡായ 79.11 ലേയ്ക്ക് ദുർബലമായി. വാരാന്ത്യംരൂപ 78.94 ലാണ്. രൂപയുടെമൂല്യം 79-80ലേയ്ക്ക് ദുർബലമാകുമെന്ന കാര്യം മുൻവാരം ദീപിക വ്യക്തമാക്കിയിരുന്നു. ഏപ്രിൽ-ജൂൺ കാലയളവിൽ രൂപയുടെ മൂല്യത്തിൽ 4.2 ശതമാനം ഇടിവ് നേരിട്ടു.
വിനിമയനിരക്ക് 80 ലേക്കു സഞ്ചരിക്കുമെന്ന് അൽപ്പം വൈകിയാണ് ധനമന്ത്രാലയത്തിനു മനസിലായത്. കഴിഞ്ഞ ദിവസം ഡോളർ പ്രവാഹം തടയാൻ സ്വർണഇറക്കുമതി ഡ്യൂട്ടി കുത്തനെ ഉയർത്തി. മേയ്-ജൂൺ മാസങ്ങളിൽ ഏകദേശം 200 ടൺ സ്വർണം ഇറക്കുമതി നടന്നു. ഒരുകിലോ സ്വർണഇറക്കുമതിക്ക് ഇനി ഏകദേശം എട്ടു ലക്ഷം രൂപയ്ക്ക് മുകളിൽ തീരുവവരുമെന്നതു വാങ്ങൽ താത്പര്യം കുറയ്ക്കും.
യുഎസ് ഫെഡ് റിസർവ് ഈവാരം യോഗംചേരും. ചൈനയുടെ പണപ്പെരുപ്പ കണക്കുകൾ അടുത്ത ദിവസംപുറത്തുവിടും. ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഹോങ്ങ്കോങ് ഓഹരി ഇൻഡെക്സുകൾ വാരാന്ത്യം നഷ്ടത്തിലാണ്.
ക്രൂഡ് ഓയിൽവില ബാരലിന്113 ഡോളറിൽനിന്നു 121 വരെ ഉയർന്നശേഷം107 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം111 ഡോളറിലാണ്.
നേരിയ ആശ്വാസം! തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിൽ
01:03 AM Jul 04, 2022 | Deepika.com