ട്രിപ്പോളി: ലിബിയയിൽ പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. കിഴക്കൻ നഗരമായ ടോബ്റൂക്കിൽ സ്ഥിതി ചെയ്യുന്ന മന്ദിരത്തിലെ ഒരു കെട്ടിടത്തിന് അക്രമികൾ തീയിട്ടു. മന്ദിരത്തിനു പുറത്തു പ്രക്ഷോഭകർ ടയറുകൾ കത്തിച്ചതിനെത്തുടർന്നു കനത്ത പുക ഉയർന്നതിന്റെ ദൃശ്യങ്ങൾ ഓണ്‍ലൈനിൽ പ്രചരിക്കുന്നുണ്ട്.
വൈദ്യുതി ക്ഷാമം, വിലക്കയറ്റം, രാഷ്ട്രീയ അരക്ഷിതാവസ്ഥ എന്നിവയ്ക്കെതിരേയാണു പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. തലസ്ഥാനമായ ട്രിപ്പോളിയിൽ ഒത്തുചേർന്ന പ്രക്ഷോഭകർ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടു. രാജ്യത്തെ താത്കാലിക സർക്കാരിന്റെ തലവനായ സബ്ദുൾ ഹമിദ് ദെബെയ്ബയും ഈ ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്.
രാജ്യത്തു തെരഞ്ഞെടുപ്പ് നടത്താൻ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ ജനീവയിൽ ചർച്ചകൾ തുടരുന്നതിനിടെയാണു പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്. 2011ൽ ഗദ്ദാഫി ഭരണകൂടത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയശേഷം രാജ്യത്തു രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ്.
ലിബിയ: പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിനു തീയിട്ടു
01:26 AM Jul 03, 2022 | Deepika.com